NEWS

‘കേരളത്തിന്റെ സ്വപ്‌ന പദ്ധതികൾക്കായി പിന്തുണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു, ധവളപത്രം ഉടൻ പുറപ്പെടുവിക്കും’

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികൾ നടപ്പിലാക്കാൻ പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപതരം ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

‘പ്രധാനമന്ത്രിയും ധനമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തി. വിശദമായ കൂടിക്കാഴ്‌ചയാണ് നടന്നത്. കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും സൂചിപ്പിച്ചു. നമ്മുടെ സ്വപ്‌ന പദ്ധതികൾക്ക് പിന്തുണ നൽകണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരം പുറപ്പെടുവിക്കും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് കേന്ദ്രം പറഞ്ഞത്.

പിഎം ശ്രീയുടെ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചർച്ചചെയ്‌തു. സിൽവ ലൈൻ പദ്ധതി ഉപേക്ഷിച്ചത് ഞങ്ങളല്ല. മുൻ സർക്കാരാണ്. എന്നിട്ടും സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം നിലനിന്നു. അതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് സ്ഥലം വിൽക്കാൻ ഇതിനാൽ സാധിക്കില്ല. ഇക്കാരണത്താലാണ് വിജ്ഞാപനം പിൻവലിച്ചത്. കടമെടുപ്പിന്റെ പരിധിയിൽ നിന്ന് ദേശീയപാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതിയിൽ മുമ്പ് മുഴുവൻ പണവും കേന്ദ്രമാണ് നൽകിയിരുന്നത്.ഇപ്പോൾ 40 ശതമാനം സംസ്ഥാനം നൽകണം. പുതിയ സർക്കാരിന്റെ മുകളിലാണ് ആ ബാദ്ധ്യത. കിഫ്‌ബിയുടെ ബാദ്ധ്യതകൾ സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ട്’ – വി ഡി സതീശൻ പറഞ്ഞു.


Source link
NEWS

Back to top button