ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അൻസിബ; തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐക്കെതിരെയും പരാതി നൽകുമെന്ന് നടി

കൊച്ചി: നടൻ ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നുവെന്ന് നടി അൻസിബ ഹസൻ. വ്യക്തിഹത്യ നടത്തിയതിന് പൊലീസും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും. പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതിന് തൃപ്പൂണിത്തുറ ഹിൽ പാലസ് വനിതാ സെൽ എസ്‌ഐക്കെതിരെയും പരാതി നൽകുമെന്ന് നടി വ്യക്തമാക്കി.
താരസംഘടനയായ ‘അമ്മ”യിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്നായിരുന്നു അൻസിബ ഹസൻ ആരോപിച്ചത്. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി ടോം പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നിയമനടപടിക്ക് ഒന്നും താനില്ലെന്നും അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്തിടെയാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അൻസിബ രാജിവച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരവാഹിയായിരുന്നു അൻസിബ. തൊഴിൽപരവും വ്യക്തിപരവുമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ശ്വേതമേനോൻ പറഞ്ഞത്.
ഇതിനിടെ ആരോപണങ്ങളിൽ പ്രതികരണവുമായി ടിനി ടോമും രംഗത്തെത്തിയിരുന്നു. താൻ പ്രവർത്തിക്കുന്നയാളാണ്. ഷോമാനല്ല. ഉള്ളത് പറയുന്ന തുറന്ന പുസ്‌തകമാണ്. എന്തുവേണമെന്ന് അമ്മ കമ്മിറ്റി തീരുമാനിക്കുമെന്നുമായിരുന്നു ടിനി ടോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
Source link
NEWS

