ബാങ്കിൽ മുക്കുപണ്ടം വച്ച് തട്ടിപ്പ് : മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി:ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 33.27 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ.മലപ്പുറം നിലമ്പൂർ മമ്പാട് തണ്ടുപറയ്ക്കൽ വീട്ടിൽ ടി.പി. നാസറിനെയാണ് (61) തൃക്കാക്കര എസ്.ഐ വി.ബി അനസും സംഘവും പിടികൂടിയത്. ഇയാളിൽ നിന്ന് പണം കൈപ്പറ്റിയ കൊച്ചി സ്വദേശികളായ രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു.തട്ടിപ്പിൽ കൂടുതൽ കണ്ണികളുണ്ടെന്നാണ് സൂചന.തൃക്കാക്കര വില്ലേജ് ഓഫീസിന് സമീപത്തെ കാത്തലിക്ക് സിറിയൻ ബാങ്ക് ശാഖയിൽ നിന്നാണ് 29 വളകൾ പണയം വച്ച് പണം തട്ടിയത്.മാർച്ച് 13ന് 12 വളകളും 16ന് 17 വളകളും പണയപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. ഓരോ വളയുടെയും മുകൾ പാളിയിൽ 3 ഗ്രാം വീതം സ്വർണം പൂശിയിരുന്നു. 29 വളകൾക്കും ഒരേ ആകൃതിയും രൂപവുമാണെന്നതാണ് (കട്ടിംഗ്) ബാങ്ക് അധികൃതരിൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയാണ് കള്ളി പൊളിച്ചത്.തുടർന്ന് ബാങ്ക് മാനേജർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.ഇയാളുടെ ബന്ധുവും തൃക്കാക്കര സ്വദേശിയുമായ ഫയാസാണ് ബാങ്ക് അധികൃതർക്ക് നാസറിനെ പരിചയപ്പെടുത്തിയത്.പണം ഫയാസിന്റെയും മറ്റൊരു ബന്ധുവായ അഹമ്മദ് അസ്ലമിന്റെയും അക്കൗണ്ടുകളിലേക്കാണ് പ്രതി കൈമാറിയത്.ഇരുവരും ഒളിവിലാണ്.ഫയാസിന്റെ നിർദ്ദേശ പ്രകാരം ഷക്കീൽ എന്നയാൾ തനിക്ക് വളകൾ കൈമാറി എന്നാണ് നാസറിന്റെ മൊഴി.നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link


