രഞ്ജിയിൽ ചരിത്രത്തിലേക്ക് ചുവടുവെച്ച് ജമ്മു കാശ്മീർ

ഹുബ്ബാലി : ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കാനുള്ള ചുവടുകൾ വച്ച് ജമ്മു കാശ്മീർ. കർണാടകത്തിനെതിരായ ഫൈനലിൽ 291 റൺസിന്റെ ഒന്നാം ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ജമ്മു കാശ്മീർ നാലാം ദിവസം കളി അവസാനിക്കുമ്പോൾ 186/4 എന്ന നിലയിൽ. ആകെ ലീഡ് 477 റൺസ്. ഇന്ന് ഒറ്റദിവസം മാത്രം ശേഷിക്കേ കളിയിൽ വിജയം നേടാനായില്ലെങ്കിൽപോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റ മികവിൽ കിരീടം കാശ്മീരുകാരുടെ കയ്യിലേക്ക് എത്താനുള്ള എല്ലാ സാദ്ധ്യതകളും തെളിഞ്ഞിരിക്കുകയാണ്.
ഒന്നാം ഇന്നിംഗ്സിൽ 584 റൺസാണ് ജമ്മു കാശ്മീർ അടിച്ചുകൂട്ടിയത്. ശുഭം പുൻദിറിന്റെ സെഞ്ച്വറിയും (121), പരസ് ദോഗ്ര (70), അബ്ദുൽ സമദ് (61), കനയ്യ വാദ്ധ്വാൻ (70), സഹിൽ ലോത്ര (72) എന്നിവരുടെ അർദ്ധസെഞ്ച്വറികളുമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടിക്കിറങ്ങിയ കർണാടക ഇന്നലെ ഒന്നാം ഇന്നിംഗ്സിൽ വെറും 293 റൺസിന് ആൾഔട്ടായി. 160 റൺസടിച്ച മായാങ്ക് അഗർവാളിന് മാത്രമാണ് കർണാടക നിരയിൽ പൊരുതിനിൽക്കാനായത്. ഇന്ത്യൻ താരങ്ങളായ കെ.എൽ രാഹുൽ (13), ദേവ്‌ദത്ത് പടിക്കൽ (11),കരുൺ നായർ (0), കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്ന രവിചന്ദ്രൻ സ്മരൺ (0) എന്നിവർ തീർത്തും നിരാശപ്പെടുത്തിയതാണ് കർണാടകത്തിന് തിരിച്ചടിയായത്.
ഈ സീസണിലെ കാശ്മീരിന്റെ കുന്തമുനയായ പേസർ ആക്വിബ് നബിയാണ് അഞ്ചുവിക്കറ്റുമായി കർണാടകത്തെ വിറപ്പിച്ചത്. രാഹുൽ, മായാങ്ക്, കരുൺ, സ്മരൺ, ഷിക്കാർ ഷെട്ടി (0)എന്നിവെയാണ് ആക്വിബ് പുറത്താക്കിയത്. ഇതോടെ 60 വിക്കറ്റുകളുമായി ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആക്വിബ് നബി ഒന്നാമതെത്തി. 10 മത്സരങ്ങളിൽ നിന്നാണ് 60 വിക്കറ്റുകൾ നേടിയത്.
കർണാടകത്തെ ഫോളോ ഓണിനയയ്ക്കാതെ ഇന്നലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ജമ്മുകാശ്മീരിന് യാവർ ഹസൻ (1), ശുഭം പുൻദിർ (4),പരസ് ദോഗ്ര (16), അബ്ദുൽ സമദ് (32) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 94 റൺസുമായി കമ്രാൻ ഇഖ്ബാലും 16 റൺസുമായി സഹിൽ ലോത്രയുമാണ് ക്രീസിൽ.
67 വർഷത്തെ തങ്ങളുടെ രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ജമ്മു കാശ്മീർ സെമിയിലും ഫൈനലിലുമെത്തുന്നത്.
14 തവണ രഞ്ജി ട്രോഫി ഫൈനലിൽ കളിച്ചിട്ടുള്ള കർണാടക എട്ടുതവണ ചാമ്പ്യൻസുമായിട്ടുണ്ട്.
Source link



