അപകടക്കെണിയായി ജലജന്യ രോഗങ്ങൾ 6 മാസത്തിനിടെ 39 മരണം

തിരുവനന്തപുരം: ഷിഗെല്ലയുൾപ്പെടയുള്ള ജലജന്യ രോഗങ്ങൾ പിടിമുറുക്കിയതോടെ കഴിഞ്ഞ ആറു മാസത്തിനിടെ സംസ്ഥാനത്തുണ്ടായത് 39 മരണം. ഹെപ്പറ്റെറ്റിസ് എ, വയറിളക്കരോഗങ്ങൾ, ഷിഗെല്ല എന്നിവ ബാധിച്ചായിരുന്നു മരണങ്ങൾ. ഇതിൽ 31 പേരും ഹെപ്പറ്റെറ്റിസ് എ ബാധിച്ചാണ് മരിച്ചത്. 8,514 പേർ ചികിത്സ തേടി. ഈമാസം 429പേരാണ് ചികിത്സ തേടിയത്. രണ്ട് മരണവുമുണ്ടായി. ഇന്നലെ മാത്രം 49 പേർ ഹെപ്പറ്റെറ്റിസ് എയ്ക്ക് ചികിത്സതേടി. ഒരു മരണവുമുണ്ടായി.
ആറുമാസത്തിനിടെ 2.56ലക്ഷം പേർ വയറിളക്കരോഗങ്ങൾക്ക് ചികിത്സ തേടി. ആറു മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ നാലെണ്ണവും എട്ടു ദിവസത്തിനിടെയാണുണ്ടായത്. ഈമാസം 20,794 പേർ ചികിത്സതേടി. ഇന്നലെ വയറിളക്കവും ഛർദ്ദിയും ബാധിച്ച് 3,032 പേർ ആശുപത്രികളിലെത്തി.
ഈവർഷം 163 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളുമുണ്ടായി. രണ്ടിദിവസത്തിനിടെയാണ് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും ജലജന്യരോഗങ്ങളുണ്ടാകാം. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്കം.
ഭക്ഷണം ചൂടോടെ കഴിക്കണം
ആഹാരം കഴിക്കും മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
ഭക്ഷ്യവസ്തുക്കൾ ഈച്ച കടക്കാത്തവിധം മൂടി വയ്‌ക്കണം.
വൃത്തിയുള്ള ഇടങ്ങളിൽ പാകം ചെയ്ത ഭക്ഷണം കഴിക്കണം.
ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കണം.
ആഹാരാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കണം.
ശീതളപാനിയത്തിൽ ഉപയോഗിക്കുന്ന ഐസിന്റെ ശുദ്ധി ഉറപ്പാക്കണം.
കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം.
‘തിളപ്പിച്ചതോ പ്യൂരിഫയറിലുള്ളതോ ആയ വെള്ളം കുടിക്കണം. ആധുനിക സെപ്‌റ്റിക് ടാങ്കുകൾ എല്ലാ വീടുകളിലുമുണ്ടാകണം”.
- ഡോ. അൽത്താഫ്,
പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ്
Source link
NEWS


