NEWS
‘വിഎസ് സർക്കാർ തുടരാതിരിക്കാൻ പിണറായി ശ്രമിച്ചു; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’

തിരുവനന്തപുരം∙ വിഎസ് സർക്കാരിനു 2011ൽ തുടർഭരണം കിട്ടാതിരിക്കാൻ അന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചെന്നും 13 മണ്ഡലങ്ങളിൽ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥാനാർഥികളെ നിർത്തിയെന്നും വി.എസ്.അച്യുതാനന്ദന്റെ മുൻ അനുയായിയും ഐഎഎസ് ഓഫിസറുമായിരുന്ന കെ.സുരേഷ്കുമാർ. ഇക്കാര്യം വിഎസ് തന്നെയാണു തന്നോടു പറഞ്ഞത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വിഎസ് നിയോഗിച്ച ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷിന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിലാണു വെളിപ്പെടുത്തൽ.സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് വിഎസ് മൂന്നാർ തിരിച്ചുപിടിക്കാൻ ഇറങ്ങിയത്. കയ്യേറ്റം നിരീക്ഷിക്കാൻ മന്ത്രിസഭയിലെ ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി പ്രവർത്തിച്ചില്ല. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിനു മുൻപിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തിയെത്തുമ്പോൾ അതു സിപിഐ ഓഫിസാണെന്നു പറഞ്ഞിരുന്നില്ല. ദൗത്യത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ സിപിഎമ്മും സിപിഐയും വിഎസിനെ വരിഞ്ഞുമുറുക്കി.കോൺഗ്രസ് നേതാവ് കെ.സുധാകരൻ, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയ്ക്കു നൽകി ഇന്നു തിരുവനന്തപുരത്തു പുസ്തകം പ്രകാശനം ചെയ്യും.
Source link


