NEWS
ആദ്യ ദിവസം അമ്മയെ നഷ്ടപ്പെട്ടു, രണ്ടാം നാൾ അച്ഛനെയും; ആ കുട്ടികൾ ചോദിക്കുന്നു, ‘ഞങ്ങൾക്കിനി ആരുണ്ട്’?

തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിനി ഹസീന ബീവിയെ (36) മക്കളുടെ മുന്നിൽ കഴുത്തറുത്തു കൊന്ന കേസിലെ പ്രതി ഭർത്താവ് വി.സുരേഷിനെ (46) തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ചിദംബരത്തു നിന്നു 5 കിലോ മീറ്റർ അകലെ കിള്ളൈ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനു സമീപമാണ് മൃതദേഹം കണ്ടത്. ആധാർ കാർഡിലെ മേൽവിലാസം വഴി റെയിൽവേ പൊലീസ് മണ്ണന്തല പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ബുധൻ പുലർച്ചെയാണ് ഹസീന നാലാഞ്ചിറ ഉദിയന്നൂരിലെ വാടക വീട്ടിൽ കൊല്ലപ്പെടുന്നത്.സുരേഷ് വീട്ടിൽ നിന്നു കടന്ന കാർ ബാലരാമപുരം റെയിൽവേ സ്‌റ്റേഷനു സമീപം കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ നിഗമനം. 4 മക്കളാണ് സുരേഷ്– ഹസീന ദമ്പതികൾക്ക്.സുരേഷിന്റെ കാർ ലോക്ക് ചെയ്ത നിലയിൽ ബാലരാമപുരം ∙ സുരേഷിന്റെ കാർ ലോക്ക് ചെയ്ത നിലയിൽ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മണ്ണന്തല പൊലീസ് കണ്ടെത്തി. ഇയാളുടെ ബന്ധുക്കൾ ഇതിന് സമീപത്ത് പലഭാഗത്തും താമസിക്കുന്നുണ്ട്. ചെറുപ്പകാലത്ത് സുരേഷും ഇതിനു സമീപമാണ് താമസിച്ചിരുന്നത്. കരമനയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കാർ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. തുടർന്ന് ഇയാൾ പ്രാവച്ചമ്പലം വരെ കാറിൽ വരുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ പരിശോധനയിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാരും റെയിൽവേ സ്റ്റേഷനിൽ രാവിലെ നടക്കാൻ എത്തിയവരും പറഞ്ഞു. സുരേഷിനെ ബുധനാഴ്ച രാവിലെ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടവരുണ്ട്. ഇവിടെ നടക്കാനെത്തിയ മറ്റൊരാളുടെ തൊപ്പി കൈക്കലാക്കിയതായും പറയുന്നു. തൊപ്പിവച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുരേഷ് വ്യായാമം ചെയ്തിരുന്നതായും ചിലർ കണ്ടിരുന്നു. ഇതിനു ശേഷം വന്ന ഏതെങ്കിലും ട്രെയിനിൽ കയറി ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. കാറിന്റെ താക്കോൽ കണ്ടെത്തിയ ശേഷം ഫൊറൻസിക് പരിശോധന പൂർത്തിയാക്കും. ഇതിനു ശേഷം തുടർഅന്വേഷണത്തിനായി കാർ മണ്ണന്തല സ്റ്റേഷനിലേക്കു മാറ്റും.വീട്ടിൽനിന്നു പോയ സുരേഷ് ഒരു ഫോൺ കിള്ളിപ്പാലത്തെ ഒരു കടയിൽ കൊടുത്തിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കയ്യിലുള്ള ഫോണിൽനിന്ന് മൂത്ത മകളെ വിളിച്ച് ഇനി തിരിച്ചു വരില്ലെന്നും ഇളയ കുട്ടികളെ നോക്കണമെന്നും പറഞ്ഞു. മണ്ണന്തല പൊലീസ് ഈ സമയം വീട്ടിലുണ്ടായിരുന്നു. ഫോണിൽ തിരിച്ചു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ കുട്ടികളും ആകെ തകർന്നു. കുട്ടികളുടെ തുടർ വിദ്യഭ്യാസം ഉൾപ്പടെ പ്രതിസന്ധിയിലാണ്.
Source link


