NEWS

‘ബാങ്ക് ഫിക്‌‌സഡ് ഡെപ്പോസിറ്റ് ഉൾപ്പെടെ നിർണായക രേഖകൾ പിടിച്ചെടുത്തു’; റെയ്‌ഡിന് പിന്നാലെ ഇ ഡി

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക്‌സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇ ഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതി ഉൾപ്പെടെ 12 ഇടങ്ങളിൽ നടത്തിയ റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡിൽ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായും ഇവ വിശകലനം ചെയ്‌തുവരുന്നതായും ഇ ഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സിഎംആർഎൽ മാനേജ്‌മെന്റും വീണാ വിജയനും ചേ‌ർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്നും ഇ ഡി വ്യക്തമാക്കി. കേരളത്തിലും കർണാടകത്തിലുമുൾപ്പെടെയാണ് തെളിവ് ശേഖരണത്തിന്റെ ഭാഗമായി റെയ്‌ഡ് നടന്നത്. വീണാ വിജയനും സിഎംആർഎൽ മാനേജ്‌മെന്റുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു പരിശോധന.

വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി നേരത്തേ അന്വേഷണത്തിൽ കണ്ടെത്തയിരുന്നു. മുമ്പ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവസ്റ്റ്‌മെന്റ് എന്ന കമ്പനിയിൽ നിന്ന് 50 ലക്ഷം രൂപ വായ്‌പയും എക്‌സാലോജിക്‌സ് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടിയുടെ വ്യാജ ചെലവുകൾ സിഎംആർഎൽ കാണിച്ചതായും എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടുകളിലൂടെ ലഭിച്ച പണം എവിടെയെല്ലാം വിനിയോഗിക്കപ്പെട്ടു എന്നതിനെക്കുറിച്ചാണ് ഇ ഡി ഇപ്പോൾ അന്വേഷിക്കുന്നത്. അന്വേഷണം ചോദ്യംചെയ്‌ത് സിഎംആർഎൽ സമർപ്പിച്ച ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇ ഡി അന്വേഷണം വീണ്ടും ഊർജിതമാക്കിയത്.


Source link
NEWS

Back to top button