SPORTS
ഇതെന്ത് വിക്കറ്റ്? ഗ്ലൗവിൽ പന്തു തട്ടിയതിന് എൽബിഡബ്ല്യു അനുവദിച്ച് അംപയർ, ഞെട്ടിത്തരിച്ച് ബാറ്റർ– വിഡിയോ

കാഠ്മണ്ഡു∙ ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കി നേപ്പാൾ– യുഎസ് രാജ്യാന്തര മത്സരത്തിനിടയിലെ ഗുരതര അംപയറിങ് പിഴവ്. കീർത്തിപൂരിൽ നടന്ന ഐസിസി ലോകകപ്പ് ലീഗ് രണ്ട് വിഭാഗത്തിലെ മാച്ചിൽ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലാണ് അംപയറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ പേരിൽ പുറത്തായി മടങ്ങിയത്. നേപ്പാൾ ഇന്നിങ്സിൽ 38–ാം ഓവറിൽ യുഎസ് സ്പിന്നർ മിലിന്ദ് കുമാർ എറിഞ്ഞ അവസാന പന്തിലായിരുന്നു അര്‍ധ സെഞ്ചറിക്ക് അരികെ നിൽക്കെ രോഹിത് പൗഡൽ പുറത്താകുന്നത്. രോഹിതിന് പന്ത് ഉദ്ദേശിച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നില്ല. രോഹിതിന്റെ ഗ്ലൗവിലാണു പന്തു കൊണ്ടതെന്ന് ദൃശ്യങ്ങളിൽനിന്നു തന്നെ വ്യക്തമാണ്.ക്യാപ്റ്റൻ നിരാശപ്പെടുത്തുന്ന രീതിയിൽ പുറത്തായെങ്കിലും മത്സരത്തിൽ 122 റൺസിന്റെ വമ്പൻ വിജയം നേപ്പാൾ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസടിച്ചു. നേപ്പാളിനായി ഇഷാൻ പാണ്ഡെ (83 പന്തില്‍ 84), ദീപേന്ദ്ര സിങ് എയ്റീ (36 പന്തിൽ 59) എന്നിവർ അർധ സെഞ്ചറികൾ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 41.2 ഓവറിൽ 195 റൺസെടുത്തു യുഎസ് പുറത്തായി. അർധ സെഞ്ചറി നേടിയ മധ്യനിര താരം സഞ്ജയ് കൃഷ്ണമൂർത്തി മാത്രമാണു തിളങ്ങിയത്. 44 പന്തുകൾ നേരിട്ട താരം 56 റൺസടിച്ചു.
Source link


