NEWS
മധു വധക്കേസിലെ ‘ദൃക്സാക്ഷികൾ സംഭവം അറിയില്ലെന്നു പറഞ്ഞു, ഇത് ആശങ്കപ്പെടുത്തുന്നു: കോടതി

കൊച്ചി ∙ അട്ടപ്പാടി മധു വധക്കേസിൽ ദൃക്സാക്ഷി മൊഴികളുടെ പൂർണ തകർച്ചയാണു കണ്ടതെന്നു ഹൈക്കോടതി. വിചാരണയിൽ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്സാക്ഷികൾ സംഭവം അറിയില്ലെന്നു പറഞ്ഞതാണെന്നു കോടതി പറഞ്ഞു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. മധുവിനെ കെട്ടിയിട്ടപ്പോൾ 75 പേരെങ്കിലും മുക്കാലി ജംക്ഷനിൽ ഉണ്ടായിരുന്നു. വനം ഉദ്യോഗസ്ഥർ, ഷോപ്പ് ജീവനക്കാർ, വഴിയോര കച്ചവടക്കാർ, പ്രദേശവാസികൾ തുടങ്ങിയവർ കോടതിക്കു മുന്നിൽ ഹാജരായി. സിസിടിവി ദൃശ്യങ്ങൾ തുറന്ന കോടതിയിൽ കണ്ടു. എന്നാൽ അവരുടെ ദൃശ്യങ്ങൾ സ്ക്രീനിൽ വന്നപ്പോൾ പങ്കുള്ളവരെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അവകാശപ്പെട്ടു.വിചാരണയ്ക്കിടെ പ്രതികൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സാക്ഷികളെ ബന്ധപ്പെട്ടെന്നാണ് ഇതു കാണിക്കുന്നത്. ഭൂരിഭാഗം പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിനു ശേഷമാണ് ഫോറസ്റ്റ് വാച്ചർ കോടതിക്കു മുന്നിൽ മൊഴി നൽകാൻ ധൈര്യം കാട്ടിയത്. കടുത്ത കുറ്റമായിട്ടു പോലും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസനായാണിത്. സാക്ഷി സംരക്ഷണ പദ്ധതി തത്വത്തിൽ നിലവിലുണ്ടെങ്കിലും പ്രദേശവാസികളുടെ സമ്മർദം, സാമ്പത്തിക ആശ്രയത്വം, സാമൂഹിക ഭീഷണി തുടങ്ങിയവ മൂലം ഫലപ്രദമാകുന്നില്ലെന്നു കോടതി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും യാഥാർഥ്യവും തമ്മിൽ തുടരുന്ന അകലമാണു മധുവിന്റെ വേദനാജനകമായ മരണം ഓർമിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.ഒന്നാംപ്രതിക്ക് തുണയായത് തെളിവുകളുടെ അഭാവം കൊച്ചി ∙ അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈന് എതിരെ ചുമത്തിയ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പ്രതികൾ പിടിച്ചുകൊണ്ടുവന്നു മുക്കാലി ജംക്ഷനിൽ ഇരുത്തിയ മധുവിന്റെ നെഞ്ചിൽ ഹുസൈൻ ആഞ്ഞ് ചവിട്ടിയെന്നും ആഘാതത്തിൽ ഭണ്ഡാരപ്പെട്ടിയുടെ കോൺക്രീറ്റ് ഭിത്തിയിൽ മധുവിന്റെ തല ഇടിച്ചെന്നുമായിരുന്നു പ്രോസിക്യുഷൻ കേസ്. മൂന്നു സെക്കൻഡിനുള്ളിലാണ് ഇത് നടന്നത്. എന്നാൽ ചവിട്ടിയെന്നതു സംബന്ധിച്ചു സാക്ഷി മൊഴികൾ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു.
Source link


