test del 5 copy of del 3
നടപ്പാക്കിയാൽ ദിവസം 3.5 കോടി നഷ്ടം; എന്തുകൊണ്ട് സൗജന്യ യാത്ര ജൂൺ 15ലേക്ക് മാറ്റി?

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന് പ്രഖ്യാപിച്ചതോടെ സ്ഥാപനത്തിനു വലിയ സാമ്പത്തികബാധ്യതയില്ലാതെ പദ്ധതി ഏതു രീതിയില്‍ നടപ്പാക്കാന്‍ കഴിയുമെന്നു തലപുകയ്ക്കുകയാണ് അധികൃതര്‍. മേയ് എട്ടു മുതല്‍ അഞ്ചു ദിവസം കെഎസ്ആര്‍ടിസി സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ യാത്രക്കാരുടെ എണ്ണം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കണം, എത്രത്തോളം സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കേണ്ടിവരും എന്നതു സംബന്ധിച്ചാണു ചര്‍ച്ചകള്‍ നടക്കുന്നത്. കര്‍ണാടക മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണു സൂചന. അന്തര്‍സംസ്ഥാന ബസുകളിലും എസി ബസുകളിലും ഒഴികെ സൗജന്യ യാത്ര നടപ്പാക്കിയാല്‍ വരുന്ന ബാധ്യത സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ഗതാഗത മന്ത്രി ചുമതലയേറ്റശേഷം ഇതുവരെയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച ചെയ്താവും അന്തിമ തീരുമാനം എടുക്കുക. നിലവില്‍ ശമ്പളത്തിനും പെന്‍ഷനുമായി നൂറുകോടിയോളം രൂപ സര്‍ക്കാര്‍ മിക്ക മാസങ്ങളിലും കെഎസ്ആര്‍ടിസിക്കു നല്‍കുന്നുണ്ട്. പ്രതിദിനം 3 കോടിയുടെ ബാധ്യത വന്നാല്‍ പോലും സൗജന്യ യാത്രയ്ക്കായി 90 കോടി കൂടി അധികം നല്‍കേണ്ടി വരും. കെഎസ്ആര്‍ടിസിക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുന്നതിനു തൊട്ടുപിന്നാലെ പദ്ധതി നടപ്പാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പ്രായോഗികമായ ആലോചനകള്‍ക്കു വേണ്ടിയാണ് ഒരു മാസം സമയം നീട്ടിയിരിക്കുന്നത്. നിലവില്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയുടെ വരുമാനം 7-8 കോടി രൂപയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ആകെ യാത്രക്കാരില്‍ 40 – 50 ശതമാനത്തോളം സ്ത്രീകളാണ്. ഇതു പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തു മുഴുവനായി പദ്ധതി നടപ്പാക്കിയാല്‍ 3.5 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ധനസഹായം നല്കുന്നതു കൊണ്ടാണ് ഒന്നാം തീയതി ശമ്പളവും പെന്‍ഷനും നല്കാന് കഴിയുന്നത്.
Source link


