ആരോഗ്യനില തൃപ്തികരം; കോടാലിയിൽ പാമ്പുകടിയേറ്റ അനോജ് നാളെ വീട്ടിലേക്ക് മടങ്ങും, പിറന്നാൾ ആഘോഷമാക്കി ഡോക്ടർമാർ

തൃശൂർ: കോടാലിയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായികുന്ന അനോജിനെ നാളെ ഡിസ്ചാർജ് ചെയ്യും. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അനോജിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും കേക്ക് മുറിച്ചു.
തൃശൂർ കടമ്പോട് കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ മക്കളായ ആൽജോ, അനോഷ് എന്നിവർക്കാണ് പാമ്പുകടിയേറ്റത്. കുട്ടികൾ ഉറങ്ങിയ മുറിയിലെ തലയിണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
തലേദിവസം വീടിനടുത്ത് പുരോഹിതന്റ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിരുന്നിൽ പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അവക്കാഡോ ജ്യൂസും കുടിച്ചു. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയാണെന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയത്. പിന്നാലെ കുട്ടികൾക്ക് ജീരകവെള്ളം കൊടുത്ത് വീണ്ടും ഉറങ്ങാൻ കിടത്തി.
പുലർച്ചെ നാലിന് അൽജോയുടെ വായിൽ നിന്ന് നുരയും പതയും വന്നു. ഉടൻ കോടാലിയിലെ ആശുപത്രിയിലും തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ദേഹത്ത് പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങളും കണ്ടെത്തി. പിന്നാലെ ആൽജോ മരിച്ചു. തുടർന്നാണ് അനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. അൽജോ രണ്ടാം ക്ലാസും അനോജ് നാലാം ക്ലാസും പൂർത്തിയാക്കി. ഇരുവരും കടമ്പോട് എ.എൽപി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സഹോദരി: എയ്ഞ്ചൽ.
Source link


