CINEMA

സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിക്കാലം


കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയേറുന്നു. ഇറാനെതിരെ യു.എസ് ആക്രമണം ആരംഭിച്ചതിന് ശേഷം ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിൽ തുടരുന്നതാണ് പ്രധാന വെല്ലുവിളി. ഇന്ധന വിലക്കയറ്റം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) ഒരു ശതമാനത്തിലധികം കുറവുണ്ടാക്കിയേക്കും. ക്രൂഡോയിൽ ലഭ്യത കുറഞ്ഞതും വിലയിലെ കുതിപ്പും കണക്കിലെടുത്ത് രാജ്യത്തെ വാഹന, വളം, മാനുഫാക്ചറിംഗ് മേഖലകളിൽ ഉത്പാദനം സാവധാനത്തിൽ കുറയ്ക്കുകയാണ്. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ കുത്തനെ കുറച്ചതാണ് ഒരു പരിധി വരെ ഉത്പാദന മേഖലയ്ക്ക് ആശ്വാസം പകർന്നത്. യുദ്ധം നീണ്ടാൽ പെട്രോ, ഡീസൽ അടക്കമുള്ള ഇന്ധനങ്ങളുടെ ചില്ലറ വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾ നിർബന്ധിതരാകും.പാചകവാതക ലഭ്യത കുറഞ്ഞതോടെ ടൂറിസം അടക്കമുള്ള പ്രധാന സേവന മേഖലകൾ മന്ദതയിലേക്ക് നീങ്ങുകയാണ്. വിമാന ഇന്ധന വില കൂടിയതോടെ യാത്രാ ചെലവ് ഉയർന്നതും വലിയ വെല്ലുവിളിയാണ്. ഹോസ്‌പിറ്റാലിറ്റി രംഗത്ത് ജീവനക്കാരെ കുറയ്ക്കാൻ പല സ്ഥാപനങ്ങളും നിർബന്ധിതരാകുന്നുവെന്ന് കമ്പനികൾ പറയുന്നു.നടപ്പുവർഷം കാലവർഷത്തിന്റെ ലഭ്യത സാധാരണയിലും കുറവായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ(ഐ.എം.ഡി) പ്രവചനം സാമ്പത്തിക മേഖലയെ കടുത്ത ആശങ്കയിലാക്കി. മഴ കുറഞ്ഞാൽ കഴിഞ്ഞ മൂന്ന് വർഷമായി മികച്ച പ്രകടനം കാഴ്ചവക്കുന്ന കാർഷിക മേഖലയിൽ ഉത്പാദന ഇടിവ് രൂക്ഷമായേക്കും. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ഇതോടെ രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്.


Source link

Back to top button