കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന് ആന്ധ്രാപ്രദേശും, നിരോധനം നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനം

ഹൈദരാബാദ്: കർണാടകയ്ക്ക് തൊട്ടുപിന്നാലെ കുട്ടികളിലെ സാേഷ്യൽ മീഡിയ ഉപയോഗത്തിന് തടയിടാനൊരുങ്ങി ആന്ധ്രാപ്രദേശും. പതിമൂന്നുവയസിനുതാഴെയുള്ള കുട്ടികൾക്ക് സാേഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം. 90 ദിവസത്തിനകം തീരുമാനം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറയുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ഐ ടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ സമിതിയും രൂപീകരിച്ചിട്ടുണ്ട്. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് തുടങ്ങിയ കമ്പനികളുമായി ഇതിനകം തന്നെ സർക്കാർ ചർച്ചകൾ നടത്തിക്കഴിഞ്ഞു.കർണാടകയാണ് രാജ്യത്ത് ആദ്യമായി കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത്. പതിനാറ് വയസിന് താഴെയുള്ളവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ തടയുന്നതിനും കുട്ടികളിലെ മാനസികാരോഗ്യം തിരികെ കൊണ്ടുവരുന്നതിനുമാണ് നിയന്ത്രണം നടപ്പാക്കിയതെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.ഇൻഡോനേഷ്യയും കുട്ടികളിലെ സോഷ്യൽമീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കത്തിലാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പതിനാറുവയസുവരെയുള്ളവർക്ക് നിരാേധനം നടപ്പാക്കുന്നത്. ഇത്തരക്കാർക്ക് യു ട്യൂബ്, ടിക് ടോക്ക്:, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, ത്രെഡ്സ്, ബിഗോ ലൈവ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാവില്ല. ഈ മാസം 28 മുതലാണ് നിരോധനം നടപ്പാക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം നടപ്പാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഓസ്ട്രേലിയ നേരത്തേതന്നെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിച്ചിരുന്നു.
Source link



