LATEST

മന്ത്രി വീണാജോർജിന്റെ മൊഴി: ആയുധംകൊണ്ട് ആക്രമിച്ചില്ല, നടന്നത് ഉന്തുംതള്ളും മാത്രം


കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതി ഇതോടെ പൊളിയുകയാണ്. റെയിൽവേ പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്തെത്തി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.കെ.എസ്.യുക്കാരായ അഞ്ച് പ്രതികളെ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ചയിലധികം ജയിലിൽ അടച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിയുംവരെ മൊഴി നൽകാതിരുന്ന മന്ത്രി സംഭവം നടന്ന് രണ്ടുമാസം പൂർത്തിയാകുമ്പോഴാണ് വിശദമായ മൊഴി നൽകിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തിൽ ആ വകുപ്പ് ഒഴിവാക്കിയാവും റെയിൽവെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക.ഫെബ്രുവരി 25ന് ആരോഗ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചതാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന വിവാദമാക്കി മാറ്റിയത്. കരിങ്കൊടി കാണിക്കുന്നതിനിടെ രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ഉന്തും തള്ളും ബഹളവുമുണ്ടായി. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് രാത്രി ഒമ്പതോടെ പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സ്വന്തം കാറിൽ മന്ത്രി നാട്ടിലേക്ക് പോവുകയും ചെയ്തു.


Source link

Back to top button