LATEST

സുരേഷ് ഗോപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ വോട്ട് വന്നതെങ്ങനെ, വിശദീകരണവുമായി കേന്ദ്രമന്ത്രി

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിലാണ്. എസ്.ഐ.ആറിന് ശേഷമുള്ള വോട്ടർപട്ടിക പുറത്തുവന്നപ്പോഴാണ് സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട് എന്ന് തെളിഞ്ഞത്. ഇതിൽ വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.പിയുടെ ഓഫീസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നെട്ടിശേരിയിലെ വാടക വീടിന്റെ വിലാസത്തിൽ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വില്പന നടത്തിയതിനാൽ ആണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് മാറ്റിയത്. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് വിശദീകരിച്ചു. 697ാം നമ്പർ വോട്ടർ ആയാണ് സുരേഷ് ഗോപിയുടെ പേര് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയമാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റ്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. തൃശൂർ കോർപ്പറേഷനിലെ നെട്ടിശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപിയും കുടുംബവും വോട്ടർ പട്ടികയിൽ പേര് ചേർത്തതും വോട്ട് ചെയ്തതും. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലായിരുന്നു. ഈ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കുമ്പിടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.ഇത്തവണ കുടുംബസമേതമല്ല ഒറ്റയ്ക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ’-എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.


Source link

Related Articles

Back to top button