എഐ മേഖലയിൽ ആഗോള നേതൃത്വത്തിന് ഇന്ത്യയും അമേരിക്കയും, നിർണായകമായി സംയുക്ത പ്രഖ്യാപനം

വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ ആഗോള നേതൃത്വം ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. സാങ്കേതിക വിദ്യയിലെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘പ്രോഇന്നൊവേഷൻ’ സമീപനമാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ജേക്കബ് എസ്. ഹെൽബർഗ് വ്യക്തമാക്കി. നിർമ്മിത ബുദ്ധിയുടെ അനന്തസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയന്ത്രണ ചട്ടക്കൂടുകൾ നടപ്പിലാക്കാനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ആവിഷ്കരിച്ച ‘ട്രസ്റ്റ്’ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. എഐ സാങ്കേതികവിദ്യയെ പേടിയോടെ കാണുന്നതിന് പകരം, അവ നൽകുന്ന വലിയ അവസരങ്ങൾ മനുഷ്യന്റെ നന്മയ്ക്കായി ഉപയോഗിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. നിർമ്മിത ബുദ്ധി വളരുന്നതല്ല, മറിച്ച് അതിനെ ശരിയായ രീതിയിൽ നയിക്കാൻ കഴിയാത്തതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നവീകരണത്തെ പിന്തുണയ്ക്കുന്ന നിയമവ്യവസ്ഥ
എഐ മേഖലയിലെ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും തടസമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പുതിയ സാങ്കേതിക വിദ്യകൾ അതിവേഗം വികസിപ്പിക്കാനും സുരക്ഷിതമായ എഐ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനും സ്റ്റാർട്ടപ്പുകളെയും ഡെവലപ്പർമാരെയും ഈയൊരു പങ്കാളിത്തത്തോടെ സഹായിക്കും.
ഫിസിക്കൽ എഐ സ്റ്റാക്ക്
ഭാവിയിലെ വിതരണ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ ‘പാക്സ് സിലിക്ക’ എന്ന പുതിയ കരാറിലൂടെ ഇരുരാജ്യങ്ങളും സഹകരിക്കും. ഇതിലൂടെ സുരക്ഷിതമായ രീതിയിൽ സെമികണ്ടക്ടറുകൾ നിർമ്മിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആവശ്യമായ ധാതുക്കൾ ഖനനം ചെയ്തെടുക്കുക, ഈ മേഖലയിൽ പ്രാവീണ്യമുള്ള തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം
നിർമ്മിത ബുദ്ധി സ്വകാര്യ കമ്പനികളുടെ പുതിയ ആശയങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും ആയിരിക്കണം മുന്നോട്ട് പോകേണ്ടതെന്ന് ഇന്ത്യയും അമേരിക്കയും വിശ്വസിക്കുന്നു. സംരംഭകർക്ക് നിക്ഷേപം നടത്താനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും, ഭാവിയിലേക്കാവശ്യമായ ഡാറ്റാ സെന്ററുകൾ, പ്രോസസറുകൾ എന്നിവ വികസിപ്പിക്കാനും ഇരുരാജ്യങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കും.
പ്രതിരോധവാണിജ്യ സാങ്കേതിക പങ്കാളിത്തം ലക്ഷ്യമിട്ടുള്ള ഇന്ത്യ-യുഎസ് ‘കോംപാക്ട്’ പദ്ധതിയുടെ ഭാഗമായാണ് സഹകരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും.
Source link



