33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റുഎൻജിനിയർക്കും ഭാര്യക്കും വധശിക്ഷ

ലക്നോ: ഉത്തർപ്രദേശിൽ 33 ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി അതിന്റെ ദൃശ്യങ്ങൾ വിറ്റ കേസിൽ എൻജിനിയർക്കും ഭാര്യക്കും വധശിക്ഷ. ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായിരുന്ന റാം ഭവനെയും (57) ഭാര്യ ദുർഗാവതിയെയുമാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി തൂക്കിലേറ്റാൻ വിധിച്ചത്. ഗുരുതരമായ ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം, പീഡന ദൃശ്യങ്ങൾ പകർത്തൽ, അവ വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. നാടിനെ നടുക്കിയ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. അതിജീവിതരായ കുട്ടികൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. പ്രതികളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത പണവും ഇതിനുപയോഗിക്കണം.
വീഡിയോ ഗെയിമടക്കം
കാണിച്ച് പ്രലോഭനം
2010 – 2020 കാലയളവിൽ അഞ്ച് മുതൽ 16 വയസുവരെയുള്ള 33കുട്ടികളെ ഇവർ പീഡനത്തിരയാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന
അയൽവാസികളുടെയും പരിചയക്കാരുടെയും കുട്ടികളെയാണ് ഇരകളാക്കിയത്. മിഠായി, ഭക്ഷണം, പണം, മൊബൈൽ ഫോണുകൾ, ഓൺലൈൻ വീഡിയോ ഗെയിമുകൾ എന്നിവ നൽകി കുട്ടികളെ വശീകരിക്കലായിരുന്നു പതിവ്. പീഡന ദൃശ്യങ്ങൾ വിദേശികൾക്കടക്കം വൻ തുകയ്ക്ക് വിറ്റു.
47 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ മെറ്റീരിയൽ ആക്സസ് ചെയ്യാൻ കഴിഞ്ഞുവെന്ന് അന്വേഷത്തിൽ വ്യക്തമായി.
സി.ബി.ഐ അന്വേഷണം
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിൽ ഡാർക്ക് വെബ്ബിൽ വീഡിയോ പ്രചരിക്കുന്നത് ഇന്റർപോളിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് തുടക്കം.
വിവരമറിയിച്ചതിനെത്തുടർന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 2020 ഒക്ടോബറിൽ ഇവരുൾപ്പെടെ ചിലർക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥർ ഡിജിറ്റൽ ഉപകരണങ്ങളടക്കം ശേഖരിച്ചു. ഇരകളുടെ മെഡിക്കൽ പരിശോധന നടത്തി, മൊഴികൾ രേഖപ്പെടുത്തി. പീഡനത്തിരയായ 25 കുട്ടികളെ പരിശോധിച്ചത് എയിംസിലെ ഡോക്ടർമാരാണ്. ഇവർ നൽകിയ മെഡിക്കൽ റിപ്പോർട്ടുകളും ഫോറൻസിക് പരിശോധനയിലെ ഡിജിറ്റൽ തെളിവുകളുമാണ് കേസിൽ നിർണായകമായത്. കുട്ടികൾ അനുഭവിച്ച പീഡനം ശാരീരികമായും മാനസികമായും കടുത്ത ആഘാതമേൽപ്പിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. 2021 ഫെബ്രുവരി 10 ന് കുറ്റപത്രം സമർപ്പിച്ചു.
Source link

