NEWS
ആറന്മുളയിൽ വിമാനത്താവളം നിർമിക്കാൻ തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി; മനോരമ വായനക്കാരുമായുള്ള അഭിമുഖം രണ്ടാം ഭാഗം

തിരുവനന്തപുരം ∙ പ്രകൃതിക്ക് ആഘാതമേൽപിക്കാത്ത പദ്ധതികൾ മാത്രമേ സംസ്ഥാനത്തു നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘മനോരമ’ വായനക്കാർ അയച്ചുനൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. (ചോദ്യകർത്താവിന്റെ പേര് ബ്രാക്കറ്റിൽ)Q ആഗോളതാപനവും പ്രകൃതിദുരന്തങ്ങളും പരിഗണിച്ചു പരിസ്ഥിതി സംരക്ഷണത്തിൽ സർക്കാർ ദീർഘകാല സുസ്ഥിര പ്രവർത്തനങ്ങൾ കൈക്കൊള്ളുമോ? (നോൺ പോൾ) A തീർച്ചയായും. സർക്കാർ ആരംഭിക്കുന്ന എല്ലാ പദ്ധതികളിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കും. പ്രകൃതിക്ക് ആഘാതമേൽപിക്കാത്ത പദ്ധതികളാണു വേണ്ടത്. അതുകൊണ്ടാണ് ഞങ്ങൾ കെ റെയിലിനെ എതിർത്തത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സംഘടനാ സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷത്തായിരിക്കെ ഞങ്ങൾ നിയമസഭയിൽ കൊണ്ടുവന്നതാണ്.Q ട്രേഡ് യൂണിയനുകളുടെ സ്വാധീനം കുറച്ച്, കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ പുതിയ പദ്ധതികൾ രൂപീകരിക്കുന്നുണ്ടോ? (സഞ്ജു സോണി) A ട്രേഡ് യൂണിയനുകൾക്കു സ്വാധീനമുണ്ട്. പക്ഷേ, യൂണിയനുകളുടെ കയ്യൂക്ക് ഇപ്പോൾ കേരളത്തിലില്ല. അനാവശ്യമായ ഹർത്താലും ബന്ദും അവസാനിപ്പിക്കണം. അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ മാത്രമാണ് ഹർത്താലായി മാറുന്നത്. ആ സ്ഥിതി മാറണം. ഒരു ഹർത്താൽ പോലും നടത്താത്ത കേരളത്തിലെ ആദ്യ പ്രതിപക്ഷമായിരുന്നു ഞങ്ങൾ. വിനോദസഞ്ചാര മേഖല കൂടിയാണു കേരളം. യാത്രയ്ക്കായി പണം മാറ്റിവച്ച്, ഒരു വർഷം മുൻപ് അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നവർ കേരളത്തിലെത്തുമ്പോൾ ഭക്ഷണവും ടാക്സിയും ലഭിക്കാത്ത സ്ഥിതിവന്നാൽ അതു നൽകുന്ന സന്ദേശം എന്തായിരിക്കും? അത്തരം കാര്യങ്ങളിൽനിന്നു ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒഴിവാകണം. നോക്കുകൂലിയെ ശക്തമായി നേരിടും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും. സംഘടിതമായതിന്റെ പേരിലുള്ള അന്യായം അനുവദിക്കുകയുമില്ല.
Fashion ⏭️


