NEWS

ഡെന്റൽ വിദ്യാർഥിയുടെ ആത്മഹത്യ: ഡോ.റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി


കണ്ണൂര്‍ ∙ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കെ.റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്.വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാലം മാറിയെന്നും ഒരു വിദ്യാർഥിയെ അപമാനിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അധ്യാപകൻ ബോധവാനായിരിക്കണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. നിതിൻരാജിനു ക്ലാസ് മുറിയിൽ ഉണ്ടായെന്ന് പറയപ്പെടുന്ന അപമാനം ആത്മഹത്യയ്ക്ക് ഒരു മാസം മുൻപാണ് നടന്നതെന്നും അത് മരണത്തിന്റെ പെട്ടെന്നുള്ളതോ നേരിട്ടുള്ളതോ ആയ കാരണമായി കണക്കാക്കാനാവില്ലെന്നും റാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു വാദിച്ചു. ലോൺ ആപ്പ് ഇടപാടുകാരുടെ ഭീഷണിയും നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നോയിഡയിൽ വച്ച് അന്വേഷണ സംഘം ലോൺ ആപ്പ് ഇടപാടുകാരെ അറസ്റ്റ് ചെയ്തു. ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നിതിൻ രാജിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.


Source link

Back to top button