NEWS

യുദ്ധ വിമാനങ്ങളും കപ്പലുകളും മൂന്നിലൊന്നാകും; യൂറോപ്യൻ സഖ്യകക്ഷികൾക്കുള്ള സൈനിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ അമേരിക്ക


വാഷിങ്ടൻ ∙ അടിയന്തര ഘട്ടത്തിൽ യൂറോപ്യൻ സഖ്യകക്ഷികൾക്ക് നൽകിവരുന്ന യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനിക സഹായങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കാൻ അമേരിക്ക ഒരുങ്ങുന്നതായി ജർമൻ വാർത്താ മാധ്യമമായ സ്പീഗലിന്റെ റിപ്പോർട്ട്. ഇതോടെ നാറ്റോ സഖ്യത്തിലെ രാജ്യങ്ങൾക്കിടയിൽ അഭൂതപൂർവമായ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പൂർണമായി പിന്മാറിയേക്കുമെന്ന ആശങ്കയും ചില യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട് യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം സൈന്യത്തിനായി ആവശ്യത്തിന് പണം ചെലവഴിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജർമനിയിൽ നിന്ന് പതിനായിരക്കണക്കിന് യുഎസ് സൈനികരെ പിൻവലിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണ നൽകാത്തതിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. നാറ്റോയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ചും അദ്ദേഹം ഒരുഘട്ടത്തിൽ പറയുകയുണ്ടായി. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ജൂൺ ആദ്യവാരം നടക്കുന്ന നാറ്റോ യോഗത്തിൽ യുഎസ് ഔദ്യോഗികമായി വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ പ്രതികരിക്കാൻ ജർമൻ പ്രതിരോധ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, നാറ്റോയുടെ സൈനിക ആസൂത്രണങ്ങളിൽ ഇതുവരെ അമേരിക്കയെ അമിതമായി ആശ്രയിച്ചിരുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് നാറ്റോ വക്താവ് സ്പീഗലിനോട് പ്രതികരിച്ചു. 


Source link

Back to top button