ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിലെ ഏഴ് പവൻ കവർന്ന പ്രതി അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളും 1.20 ലക്ഷവും കവർന്നയാളെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസിലെ പ്രതിയായ പൊന്നാനി വെളിയംകോട് വാടാനപ്പിള്ളി രായംമരയ്ക്കാർ വീട്ടിൽ സുഹൈലിനെയാണ് (ഓട്ടോ സുഹൈൽ – 48) പൊലീസ് അറസ്റ്റ് ചെയ്തത്.ഏപ്രിൽ 28ന് രാത്രിയാണ് ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തിത്തുറന്ന് അലമാരയിൽ ലോക്കറിൽ സൂക്ഷിച്ച ദേവിക്ക് വഴിപാടായി ലഭിച്ച സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്ന ഇയാൾ പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞവർഷം ഒരു വ്യവസായിയുടെ വീട്ടിൽ നിന്നും 500 പവൻ കവർന്ന കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ഗുരുവായൂർ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ പൊന്നാനിയിൽ നിന്നും പിടികൂടിയത്. പ്രതി അമ്പതിൽ കൂടുതൽ മോഷണക്കേസിൽ പ്രതിയാണെന്നും ഇയാൾക്ക് ജില്ലയിലെ പത്തോളം പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുണ്ടെന്നും പൊലീസ് പറഞ്ഞു. വിവിധ ക്ഷേത്രങ്ങളിലും മറ്റും നടന്ന മോഷണക്കേസിൽ ഇയാൾക്ക് ബന്ധമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Source link


