വാൽപ്പാറ അപകടം: ചികിത്സയിലിരുന്ന കുട്ടി ആശുപത്രി വിട്ടു

പെരിന്തൽമണ്ണ: വാൽപ്പാറയിൽ പത്ത് പേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട മസ്നീൻ (10) ആശുപത്രി വിട്ടു. വയറിൽ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്നീൻ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ സർജിക്കൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. കൈയ്ക്കും തലയ്ക്കും പരിക്കുണ്ടായിരുന്നു. പിതാവ് പാങ്ങ് ഇല്ലിക്കൽ വീട്ടിൽ അബ്ദുൾ ഹക്കീമിനും ബന്ധുക്കൾക്കും ഒപ്പമാണ് മസ്നീൻ വീട്ടിലേക്ക് മടങ്ങിയത്. അപകടത്തിൽ മാതാവും പാങ്ങ് ജി.യു.പി സ്‌കൂളിലെ അദ്ധ്യാപികയുമായ ഷക്കീല മരിച്ച വിവരം മസ്നീനെ അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം വിവരം അറിയിച്ചാൽ മതിയെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അപകടത്തിൽ കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടത് മസ്നീൻ മാത്രമായിരുന്നു.
പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മസ്നീനെ പിന്നീട് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മൗലാനയിലേക്കും മാറ്റുകയായിരുന്നു. പാങ്ങ് ജി.യു.പി സ്‌കൂളിൽ നിന്ന് അഞ്ചാം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ് മസ്നീൻ.
Source link


