ബി.ജെ.പിയുടെ വനിതാ സംവരണം ശുദ്ധതട്ടിപ്പ്: സണ്ണി ജോസഫ്

തിരുവനന്തപുരം: ബി.ജെ.പിയുടെ വനിതാസംവരണ നീക്കം ശുദ്ധതട്ടിപ്പാണെന്നും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനമായിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. 2029 ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയഭീതി മറികടക്കാനാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലൂടെയുള്ള മണ്ഡല വിഭജനത്തിലൂടെ ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിച്ച് ഭരണത്തുടർച്ച നിലനിറുത്താനുള്ള ഗൂഢനീക്കമായിരുന്നു കേന്ദ്രസർക്കാരിന്റേത്. വനിതാസംവരണം നടപ്പിലാക്കുന്നതിന് കോൺഗ്രസും പ്രതിപക്ഷവും എതിരല്ല. കേന്ദ്രസർക്കാരിനു ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ പാർലമെന്റിലും നിയമസഭയിലും 33 ശതമാനം വനിതാസംവരണം ഉറപ്പാക്കാൻ 2023ൽ ഇരുസഭകളും കോൺഗ്രസിന്റെ കൂടി പിന്തുണയോടെ ഐക്യകണ്ഠേന പാസാക്കിയ ബില്ലിനു നിയമപ്രാബല്യം നൽകണമായിരുന്നു. വനിതാസംവരണം നടപ്പാക്കുന്നതിനു പകരം അതുവൈകിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Source link


