ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം; ഡോക്ടർക്കെതിരെ കേസ്

കഴക്കൂട്ടം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷണം മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ഡോക്ടറായ പ്രശാന്തിനെതിരെയാണ് മേനംകുളം സ്വദേശിനി ഷീബ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത്. മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന വിധത്തിലുള്ള അശ്രദ്ധമായ പ്രവർത്തി നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ ഡിസംബർ മൂന്നിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ നടന്ന അപ്പന്റിക്സ് ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയ ഷീബയ്ക്ക് അസഹനീയമായ വേദനയും മുറിവിൽ അണുബാധയും അനുഭവപ്പെട്ടിരുന്നു. പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷവും വേദന മാറാത്തതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വയറിനുള്ളിൽ തുണിക്കഷണം ഇരിക്കുന്നത് കണ്ടെത്തിയത്. മുറിവിനുള്ളിൽ നിന്ന് നൂൽ പുറത്തേക്ക് കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് തുണിക്കഷണം പുറത്തെടുത്തത്. തനിക്ക് നേരിട്ട ഗുരുതരമായ ചികിത്സാപ്പിഴവിനും മാസങ്ങളോളം അനുഭവിച്ച കടുത്ത ശാരീരിക-മാനസിക വിഷമങ്ങൾക്കും ഉത്തരവാദികളായ ഡോക്ടർക്കും ആശുപത്രിക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഷീബ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുകയായിരുന്നു.
Source link


