ശബരിമല യുവതീപ്രവേശനം; ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് മാറ്റിയതിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. യുവതീപ്രവേശനത്തെ എതിർക്കുമെന്നാണ് വാർത്താസമ്മേളനത്തിൽ ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞത്. നിലവിലെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും വിധിയെ എതിർക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
വിശ്വാസവും ക്ഷേത്രവും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ് ദേവസ്വം ബോർഡ്. ബോർഡിന്റെ തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഒരു തീരുമാനമെടുക്കാനും സർക്കാർ നിർദേശം നൽകിയിട്ടില്ല. ദേവസ്വം ബോർഡുകൾക്ക് പരമാധികാരമുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മന്ത്രിസഭാ യേർഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ബന്ധപ്പെട്ട നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും. മാർച്ച് 14ന് കേസ് പരിണിക്കുംമുൻപുതന്നെ സർക്കാർ നിലപാട് തീരുമാനിക്കുമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
‘ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോർഡ് വിശദമായി ചർച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കണം. ബോർഡിന് ആശയക്കുഴപ്പമില്ല. വിശ്വാസികൾക്കൊപ്പമാണ് ബോർഡ്. ദേവസ്വം ബോർഡ് ഒരിക്കലും യുവതീപ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ലേത് അഭിഭാഷകന്റെ നിലപാടാണ്. കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്‌മൂലം നൽകും’- എന്നായിരുന്നു ബോർഡ് പ്രസിഡന്റ് പറഞ്ഞത്.
Source link


