വാഹനമുണ്ടായിട്ടും വീട്ടിൽ പോയിരുന്നത് നടന്ന്, കൈക്കൂലിയായി ഡെപ്യൂട്ടി ഡയറക്‌ടർ സമ്പാദിച്ചത് നാല് കോടിയിലേറെ രൂപ

ഭൂവനേശ്വർ: കൽക്കരി ഡിപ്പോയിൽ ചരക്കുകടത്തിന് അനുമതിയ്‌ക്കായി കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി ഡയറക്‌ടർ പിടിയിലായപ്പോൾ വീട്ടിൽ നിന്ന് കണ്ടെത്തിയത് കോടികൾ. ഒഡീഷയിലാണ് സംഭവം. കൽക്കരി ചരക്കുകടത്തിന് അനുമതിയ്‌ക്കായി ഡെപ്യൂട്ടി ഡയറക്‌ടറായ ദേബബ്രത മൊഹന്തി കൈക്കൂലി ചോദിച്ചത് 30,000 രൂപയാണ്. വിവരമറിഞ്ഞ് വിജിലൻസ് പരിശോധന നടത്തുകയും മൊഹന്തിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന സ്വത്താണ്. കണക്കിൽപ്പെടാത്ത 4.27 കോടിരൂപയാണ് വിജിലൻസ് കണ്ടെത്തിയത്. ഒഡീഷ വിജിലൻസിന്റെ ഏറ്റവും വലിയ കൈക്കൂലി വേട്ടയാണിത്.
വർഷങ്ങളായി കൈക്കൂലി വാങ്ങിയിരുന്ന ദേബബ്രത മൊഹന്തി ഇതുവഴി താൻ സമ്പാദിച്ച കോടികൾ അയൽക്കാരോ ഓഫീസിലുള്ളവരോ അറിയാതിരിക്കാൻ ഏറെ ശ്രദ്ധാലുവായിരുന്നു. വീടും പരിസരവുമെല്ലാം സാധാരണക്കാരുടെ പോലെയാക്കാൻ ഇയാൾ കരുതലെടുത്തു. കൈക്കൂലിയായി സമ്പാദിച്ച പണം വീട്ടിലെ അലമാരയിലും ട്രോളി ബാഗുകളിലും നിറച്ചുവച്ചു. സർവീസിലുള്ളപ്പോൾ പണം നിക്ഷേപിച്ചാൽ വരുമാന രേഖകൾ കാണിക്കണം എന്നതിനാൽ ഇയാൾ അത് ബാങ്കിലിടാതെ വീട്ടിൽ തന്നെ സൂക്ഷിച്ചു. വിരമിച്ച ശേഷം നിക്ഷേപിക്കാനായിരുന്നു പദ്ധതി. മൊഹന്തിയുടെ ഫ്ളാറ്റിൽ നിന്ന് പണം പിടിച്ചെടുത്തതോടെ ഇഡിയും സംഭവത്തിൽ അന്വേഷണംനടത്താൻ ഒരുങ്ങുകയാണ്. റെയ്‌ഡിന്റെ വിവരങ്ങൾ അറിയിക്കാൻ വെള്ളിയാഴ്‌ച ഇഡി കത്ത് നൽകിയിട്ടുണ്ട്.
Source link


