വെറും 30 രൂപയ്‌ക്ക് സുഭിക്ഷമായ ഊണ് നഗരവാസികൾക്ക് ലഭിക്കും, ഒരേസമയം 50 പേർക്ക് കഴിക്കാം

കണ്ണൂർ: കണ്ണൂർ നഗരത്തിലെത്തുന്നവർക്ക് 30 രൂപ കൊടുത്താൽ സുഭിക്ഷമായ ഉച്ച ഭക്ഷണം. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ സുഭിക്ഷ ഹോട്ടൽ കണ്ണൂർ നഗരത്തിലും പ്രവർത്തനമാരംഭിച്ചു.
കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
തലശേരി ഒരുമ സ്വയംസഹായ സംഘമാണ് കണ്ണൂരിൽ ആരംഭിച്ച ഹോട്ടലിന്റെ നടത്തിപ്പുചുമതല.
ആദ്യഘട്ടത്തിൽ 50 പേർക്ക് ഒരേ സമയം ഉച്ച ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ക്രമീകരണം.
അടുത്ത ഘട്ടത്തിൽ വൈകീട്ടും ന്യായവിലക്ക് ഭക്ഷണം ലഭിക്കുന്ന രീതിയിൽ വിപുലീകരിക്കുമെന്ന് സംഘം പ്രസിഡന്റായ സി.പി ഷൈജൻ പറഞ്ഞു. സംഘം നാല് വർഷമായി തലശേരിയിൽ സുഭിക്ഷ ഹോട്ടൽ നല്ല രീതിയിൽ നടത്തിവരികയാണ്. ഉച്ചഭക്ഷണം പാർസലായി ലഭിക്കാൻ 40 രൂപ നൽകണം.
വാർഡ് കൗൺസിലർ അജിത്ത് പാറക്കണ്ടി, വിവിധ കക്ഷി നേതാക്കളായ ഒ.കെ. വിനീഷ്, സുരേഷ് ബാബു എളയാവൂർ, അഡ്വ. പി.അജയകുമാർ, ഫാറൂഖ് വട്ടപ്പൊയിൽ, പി.സി. അശോക് കുമാർ, സി.ധീരജ്, രതീഷ് ചിറക്കൽ, താലൂക്ക് സപ്ലൈ ഓഫീസർ എം.സുനിൽകുമാർ, ഒരുമ സഹായ സംഘം സെക്രട്ടറി എം.വി.രാജീവ്, കെട്ടിട ഉടമ ഡോ. അബ്ദുൾ സലാം എന്നിവർ സന്നിഹിതരായി. ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു സ്വാഗതവും ഇ.കെ. പ്രകാശൻ നന്ദിയും പറഞ്ഞു.
Source link



