മഞ്ഞുമ്മൽ ബോയ്‌സിന് വേണ്ടി സൗബിൻ പണം മുടക്കിയിട്ടില്ല, നടന്നത് ഏഴ് കോടിയുടെ സാമ്പത്തിക തട്ടിപ്പ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് കാണിച്ച് പ്രതികൾ ഏഴുകോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയി ൽ സമർപ്പിച്ച പരാതിയിലാണ് കേസിനാരംഭം,
സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തമായി പണം മുടക്കിയിട്ടില്ല, പകരം ഏഴുകോടി രൂപ സിറാജിന്റെ കൈയിൽ നിന്ന് വാങ്ങിയാണ് ഉപയോഗിച്ചത്. 2024ൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ പുറത്തിറങ്ങ വൻവിജയം നേടിുകയും സാമ്പത്തിക ലാഭം നേടുകയും ചെയ്തു. എന്നാൽ പിന്നീട് സൗബിനും പിതാവും മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് കുറ്രപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, ചതി, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബു ഷാഹിർ സുപ്രിംകോടതിയെ അടക്കം സമീപിച്ചിരുന്നെങ്കിലും കോടതി കേസ് തള്ളുകയായിരുന്നു. വിശ്വാസ വഞ്ചന നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം തിരികെ നൽകിയെന്നും ആയിരുന്നു പ്രതികളുടെ വാദം. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
Source link
NEWS


