NEWS
അറസ്റ്റു ചെയ്യാതെ പോകില്ലെന്ന് യുവ ഐപിഎസുകാർ, പറ്റില്ലെന്ന് സിപിഎം; പാളയത്ത് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം∙ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥര്‍, പാര്‍ട്ടി ഓഫിസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സിപിഎം – ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ പാളയം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നില്‍ മണിക്കൂറുകളോളം അരങ്ങേറിയത് നാടകീയ മുഹൂര്‍ത്തങ്ങള്‍. ഒടുവില്‍ പൊലീസിന്റെ വാശിക്കു മുന്നില്‍ വഴങ്ങി പാര്‍ട്ടി ഓഫിസില്‍നിന്നു പ്രതികളെ ഇറക്കി അറസ്റ്റിനു വഴിയൊരുക്കുകയായിരുന്നു പാര്‍ട്ടി നേതാക്കള്‍. പൊലീസും പാര്‍ട്ടിയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട ഏഴു പേരെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്ത്, നിതിന്‍ രാജ്, മനോജ്, ഷമിന് അടക്കമുള്ളവരാണ് അറസ്റ്റിലായത്. മറ്റുള്ളവരുടെ പേര് ലഭ്യമായിട്ടില്ല.ഉച്ചയ്ക്കു പിണറായി വിജയന്റെ വീടിനു മുന്നില്‍നിന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുമ്പോള്‍ പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് നേതാക്കള്‍ പൊലീസിന് ഉറപ്പു കൊടുത്തിരുന്നു. എന്നാല്‍ ആ ധാരണ ലംഘിച്ച് ഇ.ഡി. സംഘത്തെ ആക്രമിച്ചത് പൊലീസിനു വലിയ നാണക്കേടായി. സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായതോടെ പ്രതികളെ എത്രയും പെട്ടെന്നു പിടികൂടാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസില്‍ കയറിയിട്ടുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥൻമാരായ ഡിസിപി തപോഷ് ബസുമതാരി, ഡിസിപി ദീപക് ധനകർ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പാര്‍ട്ടി ഓഫിസിനു മുന്നിലെത്തി.
Source link


