‘മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് റെയ്ഡ്; മടിയിൽ കനമില്ലാത്ത സഖാവാണ് പിണറായി വിജയനെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരിച്ച് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മുഖ്യമന്ത്രി വിഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് ഇന്ന് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നതെന്ന് ബിനീഷ് ആരോപിക്കുന്നു.
‘പിണറായിയുടെ വിട്ടിൽ റെയ്ഡ് നടത്തിയിട്ട് ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും. വല്ല കോൺഗ്രസ്സുകാരന്റേയും വീട്ടിൽ പോയി റെയ്ഡ് നടത്തിയാൽ ഇഡി പോരുന്നവഴി. ബിജെപിക്ക് ഒരു നേതാവിനെ കിട്ടും’- ബിനീഷ് കുറിച്ചു. പോസ്റ്റിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്.
‘ഇഡി കണ്ടു പിടിച്ചോളും കനം ഉണ്ടോ ഇല്ലയോ എന്ന്’, ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’, ‘മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയപ്പെടേണ്ടതില്ല’ – ഇങ്ങനെ പോകുന്നു കമന്റുകൾ.
ഇന്ന് പുലർച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിൽ എത്തിയത്. പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസിൽ അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടി. കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 10 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ്, സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സീനിയർ മാനേജർ ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും സിഎംആർഎല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.
വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയായിരുന്നു. മാസപ്പടിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമൻസുകൾ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുമാണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്.
Source link
NEWS

