test del 4 copy of del 3
ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു; പിടികൂടിയത് ലക്കി ഭാസ്കറിലെ കാർ

കൊച്ചി ∙ ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷൻ നുമ്ഖോറി’ന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ മറ്റൊരു കാർ കൂടി കസ്റ്റംസിന്റെ കൊച്ചി (പ്രിവന്റീവ്) ഓഫിസ് പിടിച്ചെടുത്തു. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്കർ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള് കാറാണ് പിടിച്ചെടുത്തത്. എൽദോ പോൾ എന്നയാളിന്റെ കളമശേരിയിലെ സിഗ്നേച്ചർ കാർസ് എന്ന ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി. കാറുകൾ കടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ എംഎസ് റോഡ്വേ കാർസിന്റെ പങ്കാളിയായ സൈൻ മാർവ എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.എന്നാൽ താൻ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ നിയമപരമായാണ് കാറുകൾ വാങ്ങിച്ചിരിക്കുന്നതെന്ന് കാട്ടി ദുൽഖർ കോടതിയെ സമീപിക്കുകയും ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ കാറുകൾ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെ കാറുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അന്വേഷക സംഘം ആവശ്യപ്പെടുമ്പോൾ കാറുകൾ ഹാജരാക്കണമെന്നുമായിരുന്നു കോടതി നിർദേശം. അതിനിടെയാണ് ‘ഭൂട്ടാൻ/നേപ്പാൾ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത വാഹനമാണെന്ന ന്യായമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ’ മറ്റൊരു കാർ കൂടി പിടിച്ചെടുത്തിരിക്കുന്നത്. ഈ സംഘത്തിന്റെ മുഖ്യ സൂത്രധാരനായ ബിശ്വജിത് ദാസ് ഭൂട്ടാനിൽനിന്ന് നിരവധി ആഡംബര എസ്യുവികൾ എത്തിച്ചിട്ടുണ്ടെന്നും ഡൽഹി സ്വദേശിയായ ഒരാൾ വഴി ഈ വാഹനങ്ങൾ കോഴിക്കോട്, എംഎസ് റോഡ്വേ കാർസിന് വിറ്റതായും കണ്ടെത്തി. എംഎസ് റോഡ്വേ കാർസിന്റെ പങ്കാളിയായ സൈൻ മാർവ എന്നയാൾ ഈ സംഘങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും കേരളത്തിൽ കള്ളക്കടത്ത് എസ്യുവികൾ വിതരണം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കസ്റ്റംസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇന്നലെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അത്തരം ഏഴ് വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് 1.5 കോടി രൂപയിലധികം വിലമതിക്കുന്ന 7 എസ്യുവികൾ കടത്തിയതിന് കസ്റ്റംസ് ആക്ടിലെ വിവിധ വ്യവസ്ഥകൾ സൈൻ മാർവയെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Source link


