test del 2
യുദ്ധം നിർത്തണം, ഉപരോധം പിൻവലിക്കണം; 14 നിർദേശങ്ങളുമായി വീണ്ടും ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ 14 ഇന സമാധാന നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറി. പാകിസ്താൻ മുഖേനയാണ് ഈ നിർദ്ദേശം ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കൈമാറിയത്. ട്രംപ് സർക്കാർ നേരത്തെ മുന്നോട്ടുവെച്ച ഒൻപതിന സമാധാന ചട്ടക്കൂടിനുള്ള മറുപടിയായാണ് ഇറാൻ്റെ ഈ നീക്കം. ലോകത്തിലെ എണ്ണ-വാതക നീക്കത്തിൻ്റെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻ്റെ കാര്യത്തിലടക്കം പുതിയ ഭരണസംവിധാനം വേണമെന്ന നിർണ്ണായകമായ ആവശ്യമാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത്.യുഎസ് സൈന്യത്തെ മേഖലയിൽ നിന്ന് പിൻവലിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം നിർത്തുക എന്നിവയാണ് ഇറാൻ്റെ പ്രധാന ആവശ്യങ്ങൾ. ഇതുകൂടാതെ, ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക എന്നീ കാര്യങ്ങളും ഈ 14 ഇന പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രശ്നപരിഹാരത്തിനായി അമേരിക്ക മുന്നോട്ടുവെച്ച രണ്ട് മാസത്തെ വെടിനിർത്തൽ എന്ന നിർദ്ദേശത്തിന് പകരം 30 ദിവസത്തിനുള്ളിൽ എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കണമെന്നാണ് ഇറാൻ്റെ നിലപാട്.നയതന്ത്രപരമായ ഒത്തുതീർപ്പിനാണോ അതോ തുറന്ന യുദ്ധത്തിലേക്കാണോ നീങ്ങേണ്ടതെന്ന് അമേരിക്കയ്ക്ക് തീരുമാനിക്കാമെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ് എന്നും സമാധാനത്തിൻ്റെയോ പോരാട്ടത്തിൻ്റെയോ പാത തിരഞ്ഞെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം നയതന്ത്രജ്ഞരോട് പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം രാജ്യത്തിൻ്റെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഏത് സാഹചര്യത്തെയും നേരിടാൻ സന്നദ്ധമാണെന്നും ഇറാൻ അറിയിച്ചു.എന്നാൽ ഇറാൻ്റെ ഈ പുതിയ നിർദ്ദേശത്തെ ട്രംപ് ഭരണകൂടം വലിയ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ 47 വർഷമായി ഇറാൻ ചെയ്ത കാര്യങ്ങൾക്ക് അവർ വലിയ വില നൽകിയിട്ടില്ലെന്നും അതിനാൽ ഈ കരാർ സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. അതേസമയം തന്നെ, സമാധാന ചർച്ചകൾ നടക്കുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Source link


