കോഴിക്കറിയിൽ തൂവലും രക്തവും, ചോറിൽ പാറ്റ; കോളേജ് മെസിനെതിരെ വിദ്യാർത്ഥികൾ

തെലങ്കാന: മൈസൂരുവിലെ നഴ്സിംഗ് കോളേജുകളിൽ നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ. അഞ്ച് കോളേജുകൾക്കെതിരെയാണ് പരാതി ഉയരുന്നത്. കോമൺ മെസിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നതെന്നും കോഴിക്കറിയിൽ തൂവരും ചോരയുമടക്കം ഉണ്ടാകാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പലർക്കും ഭക്ഷ്യവിഷബാധയടക്കം ഏറ്റതായും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം 80,000 രൂപയാണ് മെസ് ഫീ വാങ്ങുന്നത്.
ഒരുദിവസം ചപ്പാത്തിയിൽ നിന്ന് പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ കിട്ടി. ചോറിൽ നിന്ന് പാറ്റയെ ലഭിച്ചതായും പരാതിയുണ്ട്. ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ ഉണ്ടാവും. ഇന്റേണൽ മാർക്ക് കട്ട് ഓഫ് ചെയ്യും. സർട്ടിഫിക്കറ്റ് നൽകില്ലെന്ന ഭീഷണിയുമുണ്ട്. പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ അനുവാദമില്ല.
ഗ്ളോബൽ എജ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നൽകുന്നതിന് പ്രതിഫലമായി ഇവരിൽ നിന്നാണ് കോളേജുകാർ ഭക്ഷണം വാങ്ങുന്നത്. അഞ്ച് കോളേജുകൾക്കാണ് ഈ ഏജൻസി ഭക്ഷണം നൽകുന്നത്. മലയാളികളാണ് മെസ് നടത്തുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ പകർത്തിയ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Source link


