NATIIONAL
ഗോൾഡൻ ഡക്കായതിൽ പകരം വീട്ടണം, പ്ലാൻ തയാറാക്കി; ഹിംഗെയെ കയ്യിൽ കിട്ടിയപ്പോൾ വൈഭവിന്റെ തൂക്കിയടി

ജയ്പുർ∙ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായതിനു ശേഷം, രണ്ടാമതൊരു അവസരത്തിനായി താൻ കാത്തിരിക്കുകയായിരുന്നെന്ന് രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശി. ഹൈദരാബാദിൽ നടന്ന പോരാട്ടത്തിൽ പേസർ പ്രഫുൽ ഹിംഗെ വൈഭവിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയിരുന്നു. എന്നാൽ സൺറൈസേഴ്സ് ജയ്പുരിൽ കളിക്കാനെത്തിയപ്പോൾ ഹിംഗെയെ കയ്യിൽ കിട്ടിയ ആദ്യ ഓവറിൽ തന്നെ നാലു സിക്സുകളാണ് വൈഭവ് ബൗണ്ടറി കടത്തിയത്. ഒരു അവസരത്തിനു വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നെന്നു വൈഭവ് മത്സരത്തിനു ശേഷം പറഞ്ഞു. സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ടാമതു നേരിട്ടപ്പോൾ 15 വയസ്സുകാരൻ താരം സെഞ്ചറി നേടിയിരുന്നു.‘‘ആ ബോളർക്കെതിരെ എനിക്കു വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. ഹൈദരാബാദിനെതിരെ ആദ്യം പുറത്തായപ്പോൾ ഫോണിൽ ഞാൻ ചില മോശം കമന്റുകൾ കണ്ടിരുന്നു. ഞാൻ സാധാരണ ഇതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷേ ഇത് എനിക്കെതിരെ വ്യക്തിപരമായ കാര്യമാണ്.’’– രാജസ്ഥാൻ ടീം മാനേജർ റോമി ബിന്ദറുമായി നടത്തിയ ചർച്ചയിൽ വൈഭവ് വ്യക്തമാക്കി. പരുക്ക് കാര്യമായി ബാധിച്ചിട്ടില്ലെന്നും അടുത്ത മത്സരത്തിൽ കളിക്കുമെന്നും വൈഭവ് പറഞ്ഞു. ‘‘എനിക്കു നേരത്തേ തന്നെ കാലിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിൽ കൂടുതൽ സമ്മർദങ്ങളുണ്ടായതോടെയാണ് പരുക്കു ഗുരുതരമായത്. എങ്കിലും ഇപ്പോൾ കുഴപ്പമില്ല. അടുത്ത മത്സരത്തിൽ ഞാൻ കളിക്കും.’’- വൈഭവ് പ്രതികരിച്ചു.
Source link


