test del 2

പാട്രിയറ്റ് മിസെെലുകളും THAAD ഇന്റർസെപ്റ്ററുകളും തീരുന്നു; യുഎസിന്റെ ആയുധപ്പുര കാലിയാക്കുമോ യുദ്ധം?


വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തിൽ വലിയ കുറവു വരുത്തിയതായി റിപ്പോർട്ട്. ഫെബ്രുവരി മാസം 28-ാം തീയതി ആരംഭിച്ച യുദ്ധം ഏഴാഴ്ച പിന്നിടുന്പോൾ, അമേരിക്ക അവരുടെ മിസൈൽ ശേഖരത്തിലെ വലിയൊരു ഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി രാജ്യാന്തരമാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.പാട്രിയറ്റ് എയർ ഡിഫൻസ് ഇന്റർസെപ്റ്ററുകൾ പാതിയോളം ഉപയോഗിച്ചുകഴിഞ്ഞതായും മറ്റ് സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ വിശകലനത്തെ ആസ്പദമാക്കിയുള്ളതാണ് റിപ്പോർട്ട്. ടിഎച്ച്എഎഡി ഇന്റർസെപ്റ്ററുകളിൽ പാതിയിലേറെയും പ്രയോഗിച്ചുകഴിഞ്ഞതായും പ്രിസിഷൻ സ്‌ട്രൈക്ക് മിസൈലുകളിൽ ചുരുങ്ങിയത് 45% ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.30 ശതമാനത്തോളം ടോംഹോക്ക് മിസൈലുകളും ദീർഘദൂര ജോയിന്റ് എയർ ടു സർഫേസ് സ്റ്റാൻഡ്ഓഫ് മിസൈലുകളുടെ 20 ശതമാനത്തിലേറെയും യുഎസ് പ്രയോഗിച്ചിട്ടുണ്ട്. മാത്രമല്ല, എസ്എം 3, എസ്എം 5 മിസൈലുകളും വലിയ അളവിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ഉയർന്ന അളവിലുള്ള ഉപയോഗം അമേരിക്കയുടെ സൈനികമുന്നൊരുക്കങ്ങളെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കുറച്ചുകാലത്തേക്ക് കൂടിയുള്ള സൈനിക നടപടികൾക്ക് ആവശ്യമായ അളവിൽ യുഎസിന്റെ പക്കൽ ആയുധങ്ങളുണ്ട്. എന്നാൽ, മറ്റെവിടെയെങ്കിലും വലിയൊരു സംഘർഷമുണ്ടാകുന്നപക്ഷം അതിനെ നേരിടാൻ ആവശ്യമായ വിധത്തിലുള്ളതല്ല ഈ ആയുധശേഖരമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.മിസൈൽ ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പെന്റഗൺ കരാറുകളിൽ ഇതിനകംതന്നെ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ഇവ സൈന്യത്തിന് ലഭ്യമാകുന്നതിന് കാലതാമസമുണ്ടായേക്കും. നിർണായക പ്രതിരോധ സംവിധാനങ്ങൾക്ക് പകരക്കാരെ കൊണ്ടുവരാൻ ചിലപ്പോൾ മൂന്നുമുതൽ അഞ്ചുവരെ വർഷങ്ങളും വേണ്ടിവന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുന്നേതന്നെ ആയുധശേഖരത്തെകുറിച്ചുള്ള ആശങ്കകൾ സൈനിക ഉന്നതർ പങ്കുവെച്ചിരുന്നെന്നാണ് വിവരം.


Source link

Back to top button