ഇനി പോസ്റ്റൽ ബാലറ്റുകൾ നൽകാനാവില്ല , ഹൈക്കോടതിയിൽ മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചില്ലെന്ന ഉദ്യോഗസ്ഥരുടെ ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. സ്ട്രോംഗ്റൂമുകൾ സീൽ ചെയ്ത് കഴിഞ്ഞതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്. സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം.ജി. അനിൽകുമാർ എന്നിവരുടേത് ഉൾപ്പെടെ മൂന്നു ഹർജികളാണ് ഹൈക്കോടതിയിൽ ഉള്ളത്. ഹർജിക്കാരിൽ രണ്ടുപേർ കൃത്യമായി ഫോമുകൾ നൽകിയിട്ടില്ലെന്നും ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. കുറ്റ്യാടി മേഖലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഹർജി നൽകിയ ഉദ്യോഗസ്ഥർ. അർഹരായ പലർക്കും പോസ്റ്റൽ ബാലറ്റ് കിട്ടാത്തതിൽ കോടതി നേരത്തെ ഇടപെട്ടിരുന്നു. എന്നാൽ അന്ന് വൈകിട്ട് 5 മണിക്ക് മുൻപ് തന്നെ അർഹതപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുമെന്നും വോട്ടവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം.
Source link


