test del 1

അന്ധവിശ്വാസം തടയൽ ബിൽ ബാധയൊഴിപ്പിൽ, രോഗശാന്തി നിയമ വിരുദ്ധമാകും

അന്ധവിശ്വാസത്തെ

കൃത്യമായി നിർവചിക്കും

തിരുവനന്തപുരം: അന്ധവിശ്വാസവും ദുരാചാരവും തടയാനുള്ള നിയമം വരുന്നതോടെ വിവിധ മതാചാരങ്ങളായി നിർബാധം നടക്കുന്ന ബാധയൊഴിപ്പിക്കലും അത്ഭുത രോഗശാന്തിയും ശരീരത്തിൽ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പൊതുവായ ആചാരങ്ങളും നിയമവിരുദ്ധമായി മാറും. രോഗികൾക്ക് ചികിത്സ നൽകാതിരിക്കുന്നതും മതപരമായ ആവശ്യങ്ങൾക്കായി അംഗഭംഗം വരുത്തുന്നതും ശിക്ഷാർഹമാവും. ഹൈക്കോടതി നിർദ്ദേശപ്രകാരം നിയമപരിഷ്കരണ കമ്മിഷൻ ഉപാദ്ധ്യക്ഷനും മുൻനിയമ സെക്രട്ടറിയുമായ കെ.ശശിധരൻനായർ, മുൻ ഡി.ജി.പി ജേക്കബ്പുന്നൂസ് എന്നിവരടങ്ങിയ വിദഗ്ദ്ധസമിതിയാണ് കരടുബില്ലുണ്ടാക്കുന്നത്.

ആചാരങ്ങളും ദുരാചാരങ്ങളും വേർതിരിക്കുന്നതാണ് വെല്ലുവിളി. അന്ധവിശ്വാസത്തെ കൃത്യമായി നിർവചിക്കുകയും വേണം. 2018ൽ പി.ടി.തോമസ് സഭയിലവതരിപ്പിച്ച ബില്ലിൽ ‘യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും’ എന്നാണ് അന്ധവിശ്വാസത്തെ നിർവചിച്ചിരുന്നത്.

2019 ഒക്ടോബറിൽ ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷൻ തയ്യാറാക്കിയ ബില്ലിൽ ആഭിചാരത്തിന് ഏഴുവർഷംവരെ തടവും മരണം സംഭവിച്ചാൽ കൊലക്കുറ്റം ചുമത്താനും വ്യവസ്ഥ ചെയ്തിരുന്നു. വിശ്വാസികൾ എതിരാവുമെന്ന് ഭയന്ന് ബിൽ ആഭ്യന്തരവകുപ്പിൽ പൂഴ്‌ത്തുകയായിരുന്നു.

മതസ്ഥാപനങ്ങളിലെ ചടങ്ങുകളെയും സംഘടിതമായോ സ്ഥാപനങ്ങളുടെ നേതൃത്വത്തിലോ നടത്തുന്ന ജീവന് ഹാനികരമാവാത്ത ആചാരങ്ങളെയും ശിക്ഷയിൽ നിന്നൊഴിവാക്കാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു നിയമോപദേശം.

ക്ഷേത്രങ്ങളിലെ കുത്തിയോട്ടം,ശൂലംകുത്തി കാവടി, വില്ലിൽതൂക്കം, മലബാറിലെ തീ തെയ്യങ്ങൾ എന്നിവയെല്ലാം വിലക്കേണ്ടിവരുമെന്നായിരുന്നു നേരത്തേയുള്ള വിലയിരുത്തൽ. ഇത്തവണ വ്യാപകമായി പൊതുജനാഭിപ്രായം തേടിയശേഷമായിരിക്കും ബില്ലുണ്ടാക്കുക. മതസംഘടനകൾക്കും 27വരെ അഭിപ്രായമറിയിക്കാം.

വടിയെടുത്ത് ഹൈക്കോടതി,

ഒഴിഞ്ഞുമാറാനാവില്ല

അന്ധവിശ്വാസം തടയൽ നിയമനിർമ്മാണം മുൻപ് ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതിയുടെ കർശന മേൽനോട്ടമുള്ളതിനാൽ ഇത്തവണ ഒഴിഞ്ഞുമാറാനാവില്ല.ജസ്റ്റിസ് കെ.ടി.തോമസിന്റെ ബില്ല് പിൻവലിച്ചതിനെതിരെ യുക്തിവാദിസംഘമാണ് ഹൈക്കോടതിയിലെത്തിയത്.

സാമൂഹ്യവും നിയമപരവും ഭരണഘടനാപരവുമായ എല്ലാവശങ്ങളും പഠിച്ചും മറ്റുസംസ്ഥാനങ്ങളിലെ സമാനനിയമങ്ങൾ ഉൾക്കൊണ്ടുമായിരിക്കും നിയമനിർമ്മാണമെന്നാണ് സർക്കാർ നിലപാട്.

വധശിക്ഷ വരെ കിട്ടാം

(ജസ്റ്റിസ് കെ.ടി.തോമസ് ബില്ലിലെ വ്യവസ്ഥ)


ആഭിചാരത്തിലൂടെ മരണമുണ്ടായാൽ കൊലക്കുറ്റം ചുമത്തി വധശിക്ഷവരെ നൽകാം.

മന്ത്രവാദം, പ്രേതോ‍ച്ചാടനം കാരണമുള്ള ഗുരുതരപരിക്കിന് ജീവപര്യന്തം.

അന്ധവിശ്വാസം, അനാചാരം നടത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ 7വർഷം തടവും അരലക്ഷം പിഴയും

ജീവനെടുത്ത

ദുരാചാരങ്ങൾ

2014:-തഴവയിലും പൊന്നാനിയിലും 2സ്ത്രീകൾ ദുർമന്ത്രവാദത്തിൽ കൊല്ലപ്പെട്ടു

2017:-നന്തൻകോട്ട് മാതാപിതാക്കളടക്കം 4പേരെ കൊലപ്പെടുത്തി

2018:-ഇടുക്കിയിൽ ദുർമന്ത്രവാദിയെയും ഭാര്യയെയും 2മക്കളെയും സഹായി കൊലപ്പെടുത്തി.

2019:-നെയ്യാ​റ്റിൻകരയിൽ അമ്മയും മകളും ദുർമന്ത്റവാദത്തെ തുടർന്ന് ജീവനൊടുക്കി

2019:-കരുനാഗപ്പള്ളിയിൽ ബാധയൊഴിപ്പിക്കാനായി പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തി.

2021:-പാലക്കാട്ട് ആറുവയസുകാരനെ ബലിക്കെന്നപേരിൽ മാതാവ് കഴുത്തറത്ത് കൊലപ്പെടുത്തി.

2022:-പത്തനംതിട്ട ഇലന്തൂരിൽ സാമ്പത്തിക അഭിവൃദ്ധിക്കായി 2 സ്ത്രീകളെ നരബലി നടത്തി.


Source link

Back to top button