ഫോൺ അൺലോക്ക് ചെയ്യാൻ ചിത്രങ്ങൾ മതി; ഈ സ്മാർട്ട് ഫോണുകളിൽ ഫെയ്സ് ഐഡി പരാജയം, പുതിയ റിപ്പോർട്ട്

സാംസങ്, മോട്ടറോള, വൺപ്ലസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളിലെ ഫെയ്സ് അൺലോക്ക് ഫീച്ചറിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് കൺസ്യൂമർ അസോസിയേഷനായ ‘വിച്ച്’ നടത്തിയ പഠനത്തിലാണ് മിക്ക ആൻഡ്രോയിഡ് ഫോണുകളെയും വെറുമൊരു ഫോട്ടോ ഉപയോഗിച്ച് കബളിപ്പിക്കാമെന്ന് കണ്ടെത്തിയത്.
2022 ഒക്ടോബറിന് ശേഷം വിപണിയിലെത്തിയ 200-ഓളം സ്മാർട്ട്ഫോണുകളിൽ നടത്തിയ പരീക്ഷണത്തിൽ 64 ശതമാനം ഫോണുകളും ഫോട്ടോ കാണിച്ച് അൺലോക്ക് ചെയ്യാൻ സാധിച്ചു. അതായത് 133 മോഡലുകളുടെ സുരക്ഷാ സംവിധാനം ഒരു സാധാരണ 2D ഫോട്ടോയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. പല സ്മാർട്ട്ഫോണുകളും സാധാരണ 2D ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിന് ആഴം (Depth) തിരിച്ചറിയാൻ കഴിയില്ല. അതിനാൽ യഥാർത്ഥ മുഖവും ഫോട്ടോയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ക്യാമറയ്ക്ക് കഴിയാതെ വരുന്നു.
മോട്ടറോള, വൺപ്ലസ്, ഓപ്പോ തുടങ്ങിയവയുടെ വിലകൂടിയ മോഡലുകൾ പോലും ഈ പരിശോധനയിൽ പരാജയപ്പെട്ടു. സാംസങ്ങിന്റെ മുൻനിര മോഡലുകളായ ഗാലക്സി S25 സീരീസിനും ഈ പരിമിതിയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതിയ ഗാലക്സി S26 സീരീസ് ഈ പരീക്ഷണത്തെ അതിജീവിച്ചു. ഫെയ്സ് അൺലോക്ക് അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഉപഭോക്താക്കൾക്ക് നൽകുന്നതിൽ മോട്ടറോള, വൺപ്ലസ്, നത്തിങ് എന്നീ കമ്പനികൾ വീഴ്ച വരുത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഫെയ്സ് അൺലോക്കിന് പകരം ഫിംഗർപ്രിന്റ് സെൻസറോ ശക്തമായ പിൻ നമ്പറോ ഉപയോഗിക്കുന്നതാണ് ഉചിതം. ബാങ്കിംഗ് ആപ്പുകൾക്കും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും ഫെയ്സ് അൺലോക്ക് ഒഴിവാക്കുക. എന്നാൽ ഐഫോണുകളിലെ 3D ഫേസ് ഐഡി അല്ലെങ്കിൽ പിക്സൽ ഫോണുകളിലെ സെക്യുർ 2D സംവിധാനം കൂടുതൽ സുരക്ഷിതമാണ്.
Source link


