പരിധിവിട്ട് വൈദ്യുതി ഉപഭോഗം ലോഡ് ഷെഡിംഗ്, സർചാർജ് ഉറപ്പ്

തിരുവനന്തപുരം: കൊടുംവേനലിൽ പിരിധിവിട്ട വൈദ്യുതി ഉപഭോഗം ലോഡ് ഷെഡിംഗ്, സർചാർജ് എന്നിവയിൽ കൊണ്ടെത്തിച്ചേക്കും. പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും ഇന്നലെ റെക്കാഡിട്ടു. പ്രതിദിന ഉപഭോഗം ഇന്നലെ 116.11 ദശലക്ഷം യൂണിറ്റായി ഉയർന്നു. 2024 മേയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റിനെയാണ് മറികടന്നത്. പീക്ക് ടൈം ഡിമാൻഡ് 6013 മെഗാവാട്ട് എന്ന സർവകാല റെക്കാഡിലെത്തി.
എ.സി, ഫാൻ എന്നിവയ്ക്ക് വിശ്രമം നൽകാത്തതും പാചകവാതകക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറിനെ ആശ്രയിക്കുന്നതുമാണ് വൈദ്യുതി ഉപഭോഗം കുത്തനേ കൂട്ടിയത്. കഴിഞ്ഞ വർഷത്തെക്കാൾ പ്രതിദിനം എട്ടു ദശലക്ഷം യൂണിറ്റ് കൂടുതൽ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ പരമാവധി വിതരണശേഷി 6300 മെഗാവാട്ടാണ്. ഇന്നലെ 6013 മെഗാവാട്ടിലെത്തി. പലയിടത്തും ലോഡ് താങ്ങാനാകാത്ത സ്ഥിതിയാണ്. ഷൊർണ്ണൂർ, കോഴിക്കോട്, കാസർകോട് മേഖലകളിൽ ലോഡ് നിയന്ത്രിക്കാൻ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തി. തിരുവനന്തപുരം പോത്തൻകോട് മുതൽ മലപ്പുറത്തെ അരീക്കോട് വരെ മാത്രമാണ് 400 കെ.വി ശേഷിയുള്ളത്. ഇവിടങ്ങളിലേ 6300 മെഗാവാട്ട് വരെ താങ്ങൂ. മറ്റിടങ്ങളിൽ 110 കെ.വിയാണ്. 6000 മെഗാവാട്ടിനു മുകളിലെത്തിയതോടെ പലയിടത്തും ട്രാൻസ്ഫോർമറുകൾ തകരാറിലായി.
ഉത്പാദനം കൂട്ടാൻ വെള്ളമില്ല
ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി പറയുന്നുണ്ടെങ്കിലും ഡാമുകളിൽ അതിനുവേണ്ട വെള്ളമില്ല. ഇടുക്കിയിലുൾപ്പെടെ ഉള്ളത് 37% മാത്രം. അടുത്തകാലത്തെ ഏറ്റവുംകുറഞ്ഞ ജലനിരപ്പാണിത്. ദിവസവും 86.01 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങുകയാണ്. ജലവൈദ്യുതി ഉത്പാദനം 23 ദശലക്ഷം യൂണിറ്റും സോളാർ ഉത്പാദനം 3 ദശലക്ഷം യൂണിറ്റും മാത്രം.
ബിൽ ഷോക്കടിപ്പിക്കും
1 പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ രാത്രികാല ഉപഭോഗത്തിന് അധികനിരക്കും സർചാർജും ചേർന്ന ബില്ലാണ് വരും മാസങ്ങളിൽ കാത്തിരിക്കുന്നത്. അധികം വാങ്ങേണ്ടി വന്നാൽ ഇന്ധന സർചാർജ് അടുത്ത മാസം മുതൽ ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് അധികാരമുണ്ട്
2 രാത്രി വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നത് ടൈം ഒഫ് ഡേ താരിഫിലുള്ളവർക്ക് (പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപഭോഗം, പ്രതിമാസ ബില്ലിംഗ് ) നിരക്ക് വർദ്ധനയ്ക്കിടയാക്കും. വൈകിട്ട് 6നും രാത്രി 10നും ഇടയിലെ ഉപയോഗത്തിന് 25% അധികനിരക്ക് നൽകേണ്ടിവരും
ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. രാത്രി 11 വരെ അനാവശ്യമായ ലൈറ്റുകളും ഹൈവോൾട്ടേജ് ഉപകരണങ്ങളും ഒഴിവാക്കി ജനം സഹകരിക്കണം
കെ.കൃഷ്ണൻകുട്ടി,
വൈദ്യുതി മന്ത്രി
Source link


