test del 2
ഓവൽ ഓഫീസിൽ ബൈബിൾ വായനക്കൊരുങ്ങി ട്രംപ്, പ്രതിഷേധങ്ങളെ തണുപ്പിക്കലോ?

വാഷിങ്ടൺ: ഇറാൻ സംഘർഷത്തെച്ചൊല്ലി ലിയോ മാർപ്പാപ്പയുമായുള്ള തർക്കങ്ങൾക്കും, സ്വയം യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ചതിലൂടെയുണ്ടായ വിവാദങ്ങൾക്കുമിടയിൽ പൊതു ബൈബിൾ പാരായണത്തിൽ പങ്കെടുക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 21-ന് വൈകുന്നേരം ആറുമണിക്ക് നടക്കുന്ന “അമേരിക്ക റീഡ്സ് ദി ബൈബിൾ” എന്ന പരിപാടിയുടെ ഭാഗമായാണ് പ്രസിഡന്റ് ബൈബിൾ പാരായണത്തിൽ പങ്കുച്ചേരുന്നത്. ഓവൽ ഓഫീസിൽ നിന്ന് വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ബൈബിൾ വായനയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.വൈറ്റ് ഹൗസ് ഭരണകൂടത്തിന്റെ ഔദ്യോഗിക കാര്യങ്ങളിൽ മതം, പ്രത്യേകിച്ച് ക്രിസ്ത്യാനിറ്റി, സമന്വയിപ്പിക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.ഈ പരിപാടിയിൽ ബൈബിളിലെ രണ്ടാം ദിനവൃത്താന്തം ഏഴാം അധ്യായം 11 മുതൽ 22 വരെയുള്ള ഭാഗങ്ങളാണ് ട്രംപ് വായിക്കുക എന്ന് സംഘാടകർ അറിയിച്ചു. ഇതിൽ ഉൾപ്പെടുന്ന 14-ാം വാക്യം (“എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു”) ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ്. 2016-ലെ ട്രംപിന്റെ വിജയം ജനങ്ങളുടെ പ്രാർത്ഥനയ്ക്കുള്ള ദൈവത്തിന്റെ ഉത്തരമാണെന്ന് ആൻ ഗ്രഹാം ലോട്ട്സ് ഈ വാക്യവുമായി ബന്ധപ്പെടുത്തി പറഞ്ഞിരുന്നു. ട്രംപിന് വായിക്കാനായി ഈ പ്രത്യേക ഭാഗം സംഘാടകർ നേരത്തെ തന്നെ മാറ്റിവെച്ചിരുന്നതാണ്.ഇറാനുമായുള്ള യുദ്ധത്തെ എതിർത്ത ലിയോ മാർപ്പാപ്പയെ ട്രംപ് പരസ്യമായി വിമർശിക്കുകയും താൻ മാർപ്പാപ്പയുടെ ആരാധകനല്ലെന്ന് പറയുകയും ചെയ്തിരുന്നു. ആണവായുധങ്ങൾ കൈവശം വെക്കുന്നത് ശരിയാണെന്ന് പറയുന്ന ഒരു മാർപ്പാപ്പയെ തങ്ങൾക്ക് ഇഷ്ടമല്ലെന്നായിരുന്നു ട്രംപിന്റെ പരിഹാസം. കൂടാതെ, തന്നെ യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പോസ്റ്റ് ചെയ്തതിന് തന്റെ അനുയായികളിൽ നിന്ന് തന്നെ അദ്ദേഹത്തിന് വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിൽ താൻ ഒരു ഡോക്ടറായിട്ടാണ് അഭിനയിച്ചതെന്നും താൻ ജനങ്ങളെ സുഖപ്പെടുത്തുന്ന ആളാണെന്നുമാണ് ട്രംപ് ഇതിന് നൽകിയ വിശദീകരണം.
Source link


