LATEST

‘ആ ബൗളർ വിൻഡീസിനോട് കളിച്ചാൽ ഒരോവറിൽ നാല് സിക്‌സർ വഴങ്ങും’, വിമർശനവുമായി മുൻ ഇന്ത്യൻ താരം

മുംബയ്: ട്വന്റി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ ആഴമേറിയതെന്ന് പ്രശംസകേട്ട ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പ് ആദ്യമേ തകർന്നടിയുന്നതാണ് കണ്ടത്. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെയാണ് ഇന്ത്യൻ ബാറ്റർമാരിൽ മികച്ചുനിന്നത്. എന്നാൽ ബൗളിംഗിൽ ശിവം ദുബെയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഒരു വിക്കറ്റ് നേടിയെങ്കിലും രണ്ടോവറിൽ 32 റൺസാണ് താരം വഴങ്ങിയത്.

ഇന്ത്യൻ ബൗളിംഗ് നിരയിൽ ദുബെ വേണ്ടെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്. സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റിൻഡീസോടുള്ള മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് കളിച്ചപ്പോഴുള്ളതിന് സമാനമായ ബൗളിംഗാണ് ദുബെ പുറത്തെടുക്കുന്നതെങ്കിൽ ഒരോവറിൽ നാല് സിക്‌സ് കൊടുക്കുമെന്ന് കൈഫ് വിമർശിച്ചു. താരത്തെ ഒരു ഓൾറൗണ്ടർ എന്നുപോലും പറയാനാകില്ലെന്ന് കൈഫ് വാദിച്ചു. തന്റെ യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസമാണ് കൈഫ് ശിവം ദുബെയെക്കുറിച്ച് രൂക്ഷമായ ഭാഷയിൽ അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഫീൽഡ് രീതിയും ബ്രവിസിനെതിരെ വൈഡായി പന്തെറിയാനുള്ള ദുബെയുടെ പദ്ധതിയും കാണിക്കുന്നത് വളരെ ഡിഫൻസീവായി കളിക്കാനാണ് അയാൾ‌ ആഗ്രഹിക്കുന്നത് എന്നാണ്. പത്താം ഓവറിൽ ആരും പ്രതിരോധ തരത്തിൽ പന്തെറിയില്ല. ആ സമയം ആക്രമിച്ച് കളിച്ച് വിക്കറ്റ് നേടാനാണ് നോക്കേണ്ടത്. എന്റെ അഭിപ്രായത്തിൽ ദുബെ ഒരു ഓൾറൗണ്ടറല്ല, അയാളൊരു ബാറ്ററാണ്.’ കൈഫ് പറഞ്ഞു. ‘120 കിലോമീറ്റ‌ർ വേഗത്തിൽ മാത്രം പന്തെറിയുന്ന ഒരു ഓൾറൗണ്ടറെ നമുക്കാവശ്യമില്ല. അയാളൊരു വിക്കറ്റ് നേടിയേക്കാം പക്ഷെ റൺ വഴങ്ങും. ചിലപ്പോൾ വെസ്റ്റ് ഇൻഡീസിനോട് കളിച്ചാൽ ഒരോവറിൽ നാല് സിക്‌സർ വഴങ്ങും.’ കൈഫ് അഭിപ്രായപ്പെട്ടു.

വ്യാഴാഴ്‌ച സിംബാബ്‌വെയോടാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ സഞ്ജു കളിക്കണമെന്നും കൈഫിന് അഭിപ്രായമുണ്ട്. ‘ഇടംകൈ ബാറ്റർമാരുടെ കാര്യം നോക്കിയാൽ ആദ്യത്തെ എട്ടിൽ ആറ് ബാറ്റർമാർ ഇടംകൈയന്മാരാണ്. ഹാർദ്ദിക് വരുന്നത് അഞ്ചാമതാണ്. ഇതാണ് വിജയഫോർമുല എന്ന് നിങ്ങൾ കരുതുന്നെങ്കിൽ അത് മനസിൽ വച്ച് ഒരു സ്‌ക്വാഡ് കൊണ്ടുവരിക. ലെഫ്‌റ്റ് റൈറ്റ് കോമ്പിനേഷൻ പാലിക്കാൻ സഞ്ജുവിനെ കൊണ്ടുവരിക.’ താരം ആവശ്യപ്പെടുന്നു. സിംബാബ്‌വെയുമായുള്ള മത്സരശേഷം വെസ്‌റ്റ്‌ ഇൻഡീസുമായി ഞായറാഴ്‌ചയാണ് ഇ‌ന്ത്യയുടെ‌ മത്സരം.


Source link

Related Articles

Back to top button