LATEST

വേനൽ കടുത്തതോടെ കോളടിച്ചത് ഇവർക്ക്,​ കൊയ്യുന്നത് വൻലാഭം

കൊച്ചി: വേനൽ കടുത്തതോടെ ജില്ലയിലെ കുടിവെള്ള ടാങ്കറുകൾക്ക് ചാകര. ദിവസവും പുലർച്ചെ അഞ്ച് മുതൽ രാത്രി വൈകിയും കിഴക്കൻ മേഖലയിലടക്കം ടാങ്കറുകൾ തലങ്ങും വിലങ്ങും പാഞ്ഞിട്ടും ചിലയിടങ്ങളിൽ എത്തുന്നില്ലെന്ന പരാതിയുണ്ട്. എറണാകുളം ഡിസ്ട്രിക്ട് ഡ്രിങ്കിംഗ് വാട്ടർ ട്രാൻസ്‌പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷനാണ് ജില്ലയിലെ പ്രധാന അംഗീകൃത ടാങ്കർ കുടിവെള്ള വിതരണക്കാർ. 48 അംഗങ്ങളുള്ള സംഘടന 400ലേറെ ടാങ്കർ ലോറികളാണ് സർവീസ് നടത്തുന്നത്. സംഘടനയിലില്ലാത്ത ഒട്ടേറെ ടാങ്കറുകൾ വേറെയും. ഒരു ടാങ്കർ ഒരു ദിവസം മൂന്ന് ലോഡ് വരെ വെള്ളം വിതരണം ചെയ്യുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ,​ വാസ്തവത്തിൽ ഇത് പല മടങ്ങാകാം.

2000 ലിറ്റർ മുതലാണ് ടാങ്കറുകൾ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിന് 850 രൂപയാണ് മിനിമം ചാർജെങ്കിലും 1000, 1200 വരെ വാങ്ങുന്നവരുണ്ട്. ദൂരം കൂടുന്നതിനനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടാകുമെന്നാണ് ടാങ്കറുകാരുടെ വാദം. എന്നാൽ, ജില്ലാഭരണകൂടവും അസോസിയേഷനും നിശ്ചയിച്ച നിരക്കെല്ലാം കാറ്റിൽപ്പറത്തി തോന്നിയപോലെ നിരക്ക് ഈടാക്കുന്നവരാണ് അധികവും.

നെട്ടൂർ, എരൂർ, ഷിപ്‌യാർഡ്, ആലുവ എന്നീ വാട്ടർ അതോറിട്ടി കേന്ദ്രങ്ങൾക്ക് കീഴിൽ നിന്നാണ് വാട്ടർ അതോറിട്ടി വെള്ളം വിതരണം ചെയ്യുന്നത്. ഇതിനു പുറമേ ചോറ്റാനിക്കര, തൃപ്പൂണിത്തുറ, അമ്പലമുകൾ, തിരുവാണിയൂർ, കാക്കനാട്, ഇടപ്പള്ളി, ഏലൂർ എന്നിവിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള സ്രോതസുകളുണ്ട്.

വാട്ടർ അതോറിട്ടിയും വിതരണക്കാരും രണ്ടുതട്ടിൽ

വാട്ടർ അതോറിട്ടി അധികൃതരും സ്വകാര്യ കുടിവെള്ള ടാങ്കർ വിതരണക്കാരും രണ്ടു തട്ടിലാണെന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും വാട്ടർ അതോറിട്ടി അധികൃതർ കുടിവെള്ളം അനുവദിക്കുന്നില്ലെന്നാണ് സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ പരാതി. എന്നാൽ, ഇത് വാസ്തവമല്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നുമാണ് വാട്ടർ അതോറിട്ടി അധികൃതരുടെ മറുപടി.

23നും 24നും വെള്ളമില്ല

23, 24 ദിവസങ്ങളിൽ പാഴൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മരട് ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് കുടിവെള്ള വിതരണം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. 23ന് രാവിലെ 9 മുതൽ 24ന് വൈകിട്ട് ആറു വരെയാണിത്.


കുടിവെള്ള ടാങ്കർ മിനിമം നിരക്ക്
(ബ്രായ്ക്കറ്റിൽ പലയിടത്തും ഈടാക്കുന്ന നിരക്ക്)

2000 ലിറ്റർ—– 800, 900 (1200, 1400)

4000 ലിറ്റർ— 1600 (2000)

6000 ലിറ്റർ—- 2000 (2400, 2500)

വാട്ടർ അതോറിട്ടിയുടെ നിരക്ക് 1000 ലിറ്ററിന് 85 രൂപ


ജില്ലാ ഭരണകൂടം നിശ്ചയിച്ച നിരക്കിൽ കൂടുതൽ വാങ്ങരുതെന്ന് ടാങ്കറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആർ. രാമചന്ദ്രൻ
സെക്രട്ടറി
എറണാകുളം ഡിസ്ട്രിക്ട് ഡ്രിങ്കിംഗ് വാട്ടർ ട്രാൻസ്‌പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ


Source link

Related Articles

Back to top button