നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് പൊതുപ്രവർത്തകനായ സൈതലി കായ്പ്പാടി നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സർക്കാർ അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദർ നിർബന്ധിത അവധിയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് സ്വദേശിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് എത്തിയ പൂർണഗർഭിണിയായ നിരഞ്ജനയെ അഡ്മിറ്റാവാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ നാലുമണിയോടെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടുമണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തേക്ക് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസതടസമാണ് മരണകാരണമെന്നായിരുന്നു ഡോക്ടർമാർ നൽകിയ വിശദീകരണം.
Source link



