കുതിപ്പ് തുടർന്ന് സിംബാബ്‌വെ, ശ്രീലങ്കയെ തോൽപ്പിച്ചതിനു പിന്നാലെ ആ ഇന്ത്യൻ സൂപ്പർ താരങ്ങളുടെ റെക്കാർഡുകളും മറികടന്ന് റാസ

കൊളംബോ: ട്വന്റി-20 ലോകകപ്പിൽ വമ്പന്മാരെ വീഴ്ത്തി സിംബാബ്‌വെയുടെ ജൈത്രയാത്ര തുടരുന്നു. വ്യാഴാഴ്ച ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്താണ് സിംബാബ്‌വെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയത്. നേരത്തെ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വെ, തോൽവിയറിയാതെയാണ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയത്.
ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്ടൻ സിക്കന്ദർ റാസയാണ് സിംബാബ്‌വെയുടെ വിജയശില്പി. ശ്രീലങ്ക ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ സിംബാബ്‌വെ മറികടന്നു. നാലാം നമ്പറിൽ ഇറങ്ങിയ റാസ 26 പന്തിൽ നിന്ന് 45 റൺസാണ് അടിച്ചുകൂട്ടിയത് (സ്‌ട്രൈക്ക് റേറ്റ്: 173.08). ഇതിൽ നാല് സിക്സറുകളും രണ്ട് ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. നേരത്തെ പന്തുകൊണ്ടും താരം മികച്ചുനിന്നു. നാല് ഓവറിൽ 36 റൺസ് മാത്രമാണ് വിട്ടുനൽകിയത
ട്വന്റി-20യിൽ 20-ാം തവണയാണ് റാസ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നത്. ഇതോടെ ഇന്ത്യയുടെ സൂര്യകുമാർ യാദവിനെ പിന്നിലാക്കി ഫുൾ മെമ്പർ രാജ്യങ്ങളിൽ ഒന്നാമതെത്താൻ റാസയ്ക്കായി. പട്ടികയിൽ വിരാട് കൊഹ്ലിയാണ് മൂന്നാം സ്ഥാനത്ത്. ഐസിസി ടൂർണമെന്റുകളിലും ട്വന്റി- 20 ലോകകപ്പിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്ടൻ എന്ന രോഹിത് ശർമ്മയുടെ റെക്കാർഡും റാസ മറികടന്നു.
ട്വന്റി- 20 ലോകകപ്പിൽ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം കൂടിയാണ് റാസ. സനത് ജയസൂര്യയാണ് ഈ പട്ടികയിൽ ഒന്നാമൻ. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയെയും ഒമാനെയും തോൽപ്പിച്ച സിംബാബ്‌വെയുടെ അയർലൻഡുമായുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൂന്ന് വിജയങ്ങളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
Source link



