ശസ്ത്രക്രിയ പൂർത്തിയായി; ഉഷാ ജോസഫിന്റെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു, തൊണ്ടിമുതൽ പൊലീസിന് കൈമാറി

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാൽതന്നെ ഇത് ശനിയാഴ്ച തന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അഞ്ചുവർഷം മുൻപാണ് ഉഷ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയത്. ഇതിനുശേഷമാണ് ഉഷയ്ക്ക് ശാരീരികപ്രശ്നങ്ങളുണ്ടായത്. പല ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിർദേശപ്രകാരം എക്‌സ്-റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രികയുള്ളതായി കണ്ടെത്തിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടർമാർ പറഞ്ഞതായും ഉഷയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് (ആർട്ടെറി ഫോർസെപ്‌സ്) ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.
സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടിയെടുത്തുവരികയാണ്. ഉഷയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയെയും സസ്‌പെൻഡ് ചെയ്തു. ഡോ. ഷാഹിദ തിരുവനന്തപുരം എസ്എടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാൽ എന്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ.ലളിതാംബികയും നഴ്സും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ച് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സിഐയ്ക്ക് പരാതി നൽകിയിരിക്കുകയാണ്.
Source link



