‘പിണറായിക്കെതിരെ ഇഡി അന്വേഷണം ഉണ്ടായാൽ തടയും, പക്ഷേ മകൾക്കെതിരെ വന്നാൽ പാർട്ടിക്കാരെ വിളിക്കരുത്’; വിമർശനം

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ഇഡി അന്വേഷണം ഉണ്ടായാൽ അതുതടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾ വിണാ വിജയനെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും യോഗത്തിൽ വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് മുഖ്യ ഉത്തരവാദി പിണറായി ആണെന്നും തോറ്രുതൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് ഇനി ആരുകടന്നുവരുമെന്നും അംഗങ്ങൾ ചോദിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം ഉയർന്നു. സംസ്ഥാന സെന്ററും വൻ പരാജയമായി. അതും അഴുച്ചുപണിയണമെന്നും നിർദേശം ഉയർന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലായിരുന്നു. അതോടെ സഖാക്കൾക്ക് ഈ പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. എംവി ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പാർട്ടിക്കാർ പോലും കാണാതായി. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം പരാജയപ്പെട്ടു. ടിവി കമ്പനിയുടെ പരസ്യം പോലെ പിണറായിയുടെ പടം മാത്രം വച്ച് ബോർഡ് വച്ചതും ജനങ്ങളിൽ വെറുപ്പിന് കാരണമായിയെന്നും അംഗങ്ങൾ വിമർശിച്ചു. പഴയ പ്രചരണരീതി ഉപദേശിച്ച പിആർ കമ്പനിയെക്കുറിച്ച് അന്വേഷണം വേണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
Source link
NEWS

