മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾ എന്തിന് ഇടപെട്ടു, അത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് ജി സുകുമാരൻ നായർ

കോട്ടയം: മുഖ്യമന്ത്രി ചർച്ചയിൽ യുഡിഎഫ് ഘടകകക്ഷികൾ ഇടപെട്ടതെന്തിനെന്നതടക്കം ചോദ്യങ്ങളുമായി എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ലീഗും കേരള കോൺഗ്രസുമടക്കം ഘടകകക്ഷികളോടാണ് സുകുമാരൻ നായർ ചോദ്യമുന്നയിച്ചത്. ഇവിടെ ആരാണ് കുഴപ്പമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉണ്ടായതല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾ എന്തിനിടപെട്ടു? അവരുടെ ഇടപെടലാണ് പ്രശ്‌നം ഉണ്ടാക്കിയത്. ലീഗിനടക്കം അവിടെ എന്ത് സ്ഥാനമാണുള്ളത്? ഘടക കക്ഷികൾ സമ്മർദ്ദം ചെലുത്തിയത് അവഗണിക്കേണ്ടതിന് പകരം ഹൈക്കമാൻഡ് അവരുടെ അഭിപ്രായം തേടി. ലീഗടക്കം എന്തൊക്കെയോ മുന്നിൽകണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിലെല്ലാം വലിയ ദുരൂഹതയുണ്ട്. ഫ്ളക്‌സ്, പോസ്റ്റർ പ്രകടനം ഇപ്പോഴും നടക്കുന്നുണ്ട്. ലീഗടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ടെന്ന് സുകുമാരൻ നായർ ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ യുഡിഎഫിന് 30 സീറ്റ് നഷ്‌ടപ്പെടും. ഒരു ഉപതിരഞ്ഞെടുപ്പ് വന്നാലും ഈ വികാരമുണ്ടാകും. ഒരു ഭരണം ഇവിടെയുണ്ടോ എന്ന് ചോദിച്ച അദ്ദേഹം യുഡിഎഫിന്റെ 102 സീറ്റ് മേന്മ നശിച്ചെന്നും പറഞ്ഞു. രമേശ് ചെന്നിത്തലയുമായി വ്യക്തിബന്ധമുണ്ടെന്നും രമേശ് ചെന്നിത്തലയ്‌ക്ക് താക്കോൽ സ്ഥാനം ചോദിച്ചത് ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ച സാഹചര്യത്തിലാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
Source link


