test del 3
വീടിന്റെ വിള്ളൽ: ജോലി തീർക്കുംമുൻപ് പ്രശ്നമാക്കരുതെന്ന് ഊരാളുങ്കൽ; മന്ത്രി ഒന്നും ചോദിച്ചില്ലെന്നു വീട്ടുടമ

കോട്ടയം ∙ മുണ്ടക്കെ പുനരധിവാസ പദ്ധതിയിലെ വീടുകളിൽ വിള്ളലെന്ന പരാതിയിലെ രാഷ്ട്രീയത്തിനു മറുപടി പറയാനില്ലെന്നും പറയാനുള്ളത് സാങ്കേതിക കാര്യങ്ങൾ മാത്രമാണെന്നും ടൗൺഷിപ്പ് നിർമാണത്തിനു നേതൃത്വം നൽകിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ അരുൺ ബാബു. വീടുകളുടെ മേൽക്കൂരയിൽ വിള്ളലുണ്ടായെന്ന വാർത്ത വിവാദമായിരുന്നു. എന്നാൽ ജോലി ചെയ്തു തീർക്കുംമുൻപ് പ്രശ്നമാക്കി ഉയർത്തിക്കാട്ടി വിവാദമുണ്ടാക്കിയാൽ മറുപടി പറയാനില്ലെന്ന് അരുൺ ബാബു മനോരമ ഓൺലൈനിനോടു പറഞ്ഞു.വയനാട്ടിൽ ആദ്യഘട്ടത്തിൽ 410 വീടാണ് തീർക്കാനുള്ളത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിച്ചശേഷമേ കൈമാറാനാകൂ. ഈ വീടുകളിൽ 5 വർഷത്തിനുള്ളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പരിഹരിച്ചു നൽകാമെന്ന ഊരാളുങ്കലിന്റെ ഉറപ്പുണ്ട്. പോണ്ടിങ് ടെസ്റ്റിനു മുൻപും ക്വാളിറ്റി ടെസ്റ്റുകൾ നടത്തുന്നുണ്ട്. ഈ പരിശോധനകളിൽ പോരായ്മകളുണ്ടായാൽ അത് പരിഹരിക്കാനാണ് പോണ്ടിങ് ടെസ്റ്റ്. ഇലക്ട്രിക്കൽ ആവശ്യങ്ങൾക്കായി കോൺക്രീറ്റ് സ്ലാബുകൾക്കിടയിലൂടെ പിവിസി പൈപ്പുകൾ നൽകുന്നുണ്ട്. കോൺക്രീറ്റ് സമയത്ത് വൈബ്രേറ്റർ ഉപയോഗിക്കുന്നുണ്ട്. തൊഴിലാളികൾ വൈബ്രേറ്റർ ഉപയോഗിക്കുന്ന സമയത്ത് ഈ പൈപ്പുകളിലും വൈബ്രേഷനുണ്ടാകും. അങ്ങനെയുണ്ടാകുന്ന ചെറിയ ക്രാക്കുകളിലൂടെ വെള്ളമിറങ്ങാനുള്ള സാധ്യത കൂടുതലാണ്. പോണ്ടിങ് ടെസ്റ്റിനു ശേഷം ഈർപ്പം കാണുന്ന ഭാഗങ്ങളിൽ അപ്പോക്സി ഗ്രൗട്ട് ഉപയോഗിച്ച ശേഷം വീണ്ടും ഈർപ്പം ഉണ്ടാകുന്നുണ്ടോ എന്നറിയാൻ വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടിനിർത്തും. ഈർപ്പം ഇല്ലെന്നുറപ്പായാലാണ് പിന്നീട് ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് ചെയ്യുക.മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട്ടിൽ മന്ത്രി കെ. രാജൻ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. ഫേസ്വൺ ഗുണഭോക്താക്കൾക്കുള്ള സോൺ ഒന്നിൽ മുണ്ടക്കൈ സ്വദേശി നൗഫലിനു ലഭിച്ച 8–ാം നമ്പർ വീട്ടിലാണു മന്ത്രി സന്ദർശനം നടത്തിയത്. മേൽക്കൂരയിൽനിന്നു വെള്ളം കിനിയാൻ സാധ്യതയുള്ള ഇടങ്ങൾ തിരിച്ചറിയുന്നതിനായി മാർക്കർ കൊണ്ട് അടയാളപ്പെടുത്തിയതിനെയാണു വിള്ളലായി ചിലർ ചിത്രീകരിച്ചതെന്നു മന്ത്രി പറഞ്ഞു. വീടുകളിൽ താമസം തുടങ്ങിയ ശേഷവും വിള്ളൽ കാണുകയാണെങ്കിൽ ഉൗരാളുങ്കൽ സൊസൈറ്റി സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Source link


