LATEST

സഞ്ജു ഇനി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘ചേട്ടൻ’, ഔദ്യോഗിക പ്രഖ്യാപനമെത്തി, ജഡേജയും സാം കറനും രാജസ്ഥാനിൽ

മുംബയ്: ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് എത്തുന്ന കാര്യം ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് താരം സാം കറൻ എന്നീ താരങ്ങൾ രാജസ്ഥാനിലേക്കുമെത്തും, സഞ്ജു-ജഡേജ കൈമാറ്റക്കരാർ വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.

18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ ടീമിൽ നിലനിർത്തിയത്. ഇത്തവണ ചെന്നൈയിലേക്ക് വരുമ്പോൾ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ല. ഋതുരാജ് ഗെയ്ക്വാദിൽ നിന്ന് ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത എംഎസ് ധോണി തന്നെ ഇത്തവണയും ടീമിനെ നയിക്കുമെന്നാണ് വിവരം. എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിന് സാദ്ധ്യത കൂടുതലാണ്.

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനോട് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു സാംസൺ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ മുതൽ താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തന്നെയാകും താരത്തിന്റെ കൂടുമാറ്റമെന്നും ഉറപ്പായിരുന്നു. പിന്നീട് ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സ്, മുംബയ് ഇന്ത്യൻസ് എന്നീ ടീമുകൾക്കും സഞ്ജുവിന് ഒപ്പം കൂട്ടാൻ താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചമുതലാണ് സഞ്ജുവിന്റെ സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം വീണ്ടും ചർച്ചയായത്. സഞ്ജു സാംസണെ കൈമാറുന്നതിന് പകരമായി രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡിവാൾഡ് ബ്രെവിസ് എന്നിവരെ രാജസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബ്രെവിസിനെ വിട്ടുനൽകാൻ ചെന്നൈ ഒരുക്കമായിരുന്നില്ല. ഇതോടെയാണ് ചർച്ചകൾ സാം കറനിലേക്ക് എത്തിയത്. രണ്ട് ദിവസം മുമ്പ് തന്നെ രാജസ്ഥാനും ചെന്നൈയും ഡീൽ ഉറപ്പിച്ചിരുന്നു. എന്നാൽ സാങ്കേതികമായ ചില കാര്യങ്ങളെത്തുടർന്നാണ് സ്ഥിരീകരണം വൈകിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു സാംസൺ ഐപിഎല്ലിലേക്ക് എത്തുന്നത് എന്നാൽ ഒരു മത്സരം പോലും അവർക്കായി കളിച്ചിരുന്നില്ല. പിന്നീട് രാജസ്ഥാൻ റോയൽസിലേക്ക് പോയി. രാജസ്ഥാനെ വിലക്കിയ രണ്ട് വർഷത്തെ ഇടവേളയിൽ ഡൽഹിയായിരുന്നു സഞ്ജുവിന്റെ തട്ടകം. അവിടെ നിന്ന് രാജസ്ഥാനിലേക്ക് മടങ്ങുകയും ടീമിന്റെ നായകനാകുകയും ചെയ്തു. ഒരു സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിക്കാനും സഞ്ജുവിനായി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button